കല്ലടിക്കോട് : കോവിഡ് കാലത്ത് സ്കൂൾ തുറക്കുമ്പോൾ ആരോഗ്യ വകുപ്പ് കണ്ണും കാതും കൂർപ്പിച്ച് ജാഗ്രതയിലാണെങ്കിലും ഒരു വിദ്യാലയത്തിന് ഒരു ഡോക്ടറെ നിയമിക്കാൻ നിലവിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് പ്രായോഗിക തലത്തിൽ പ്രയാസം സൃഷ്ടിക്കുന്നു. ഓരോ പഞ്ചായത്തുകളിലും 10ലധികം സ്കൂളുകളുണ്ട്. മിക്ക പഞ്ചായത്തുകളിലും ഗവ. ആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നോ രണ്ടോ ഡോക്ടർമാരുടെ സേവനമാണ് നിലവിൽ കിട്ടുന്നത്. ഹോമിയോ, അലോപ്പതി, ആയുർവേദ ഡോക്ടർമാരുടെ സേവനം ഉപയുക്തമാക്കിയാലും പ്രയാസങ്ങൾ കുറയില്ല.
അതാത് ഗ്രാമപഞ്ചായത്തുകളിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയോ കുടുംബാരോഗ്യ കേന്ദ്രത്തിെന്റെയോ കീഴിൽ ജാഗ്രത പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് അതാത് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനാണ് നിലവിലെ തീരുമാനം. ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിങ് സ്റ്റാഫ് അടക്കമുള്ള മുഴുവൻ ജീവനക്കാർക്കും സ്കൂളിന്റെ മേൽനോട്ട ചുമതല നൽകി പ്രവർത്തനം ക്രമീകരിക്കും.
ഇതിനായി ആരോഗ്യ പ്രവർത്തകരുടെ പ്രാതിനിധ്യം അധ്യാപക രക്ഷാകർതൃ സമിതികളിൽ ഉറപ്പാക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകളുടെ ആധിക്യമുള്ള പ്രദേശങ്ങളിൽ ഒന്നിലധികം വിദ്യാലയങ്ങളുടെ ചുമതല ഒരു ജീവനക്കാരൻ നിർവഹിക്കേണ്ടി വരും. പ്രഥമ ശ്രുശ്രൂഷകിറ്റ് ഒരുക്കിവെക്കാനും നിർദേശമുണ്ട്.