പാലക്കാട് : കോവിഡ് അല്ലാത്ത പനിയെ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവകുപ്പ്. കോവിഡ് വ്യാപിച്ചതിന് ശേഷം സാധാരണ ഗതിയില്‍ പനി ഉണ്ടായാല്‍ കോവിഡ് ടെസ്റ്റ് ചെയ്യുകയും നെഗറ്റിവായാല്‍ സാധാരണ പനിക്കുള്ള വീട്ടുചികിത്സ ചെയ്യുകയും പതിവുണ്ട്. എന്നാല്‍ ഇത് ഡെങ്കിപ്പനി ആകാനുള്ള സാഹചര്യമുള്ളതിനാല്‍ പനിയെ നിസ്സാരമായി കാണരുതെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. റീത്ത പറഞ്ഞു.
ജില്ലതല സാംക്രമിക രോഗ പ്രതിരോധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. സ്കൂള്‍ തുറക്കലിന്റെ പശ്ചാത്തലത്തിലാണ് ജില്ല മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നത്. ജില്ലയിൽ എലിപ്പനി, മഞ്ഞപ്പിത്തം, മലേറിയ എന്നീ രോഗങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വീടുകളിൽ പകര്‍ച്ചവ്യാധി പ്രതിരോധം ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കോവിഡ് അടച്ചുപൂട്ടലിനുശേഷം സ്കൂളുകള്‍ തുറക്കുമ്പോള്‍ ക്ലാസ് റൂമുകള്‍, ജലസംഭരണികള്‍, സ്റ്റോര്‍ റൂമുകള്‍, കൂളറുകള്‍ എന്നിവ പ്രത്യേകം ശുചിയാക്കണമെന്ന് ഡിഎംഒ നിർദേശിച്ചു. ജില്ല കലക്ടര്‍ മൃൺമയി ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ല സർവൈലൻസ് ഓഫിസർ ഡോ. ടി.എ. അനൂപ് കുമാർ പകർച്ചവ്യാധി പ്രതിരോധ റിപ്പോർട്ട് അവതരിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മൃഗസംരക്ഷണം, ആയുര്‍വേദം, ഹോമിയോ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, വാട്ടര്‍ അതോറിറ്റി, നഗരസഭ, ഐഎംഎ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.