തിരുവനന്തപുരം : സ്കൂൾ വിദ്യാർഥികൾക്കു ‘ഭക്ഷ്യ ഭദ്രതാ അലവൻസ്’ ഭക്ഷ്യക്കിറ്റുകളായി നൽകുന്ന സർക്കാർ പദ്ധതിയിൽ വിതരണം ചെയ്ത കപ്പലണ്ടി (കടല) മിഠായിയിൽ പൂപ്പലിൽ നിന്നുണ്ടാകുന്ന വിഷാംശം കണ്ടെത്തി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യപ്രകാരം സപ്ലൈകോ ആയിരുന്നു 30 ലക്ഷം കുട്ടികൾക്കുള്ള കിറ്റ് വിതരണം നടത്തിയത്.
തിരുവനന്തപുരത്തെ സർക്കാർ അനലറ്റിക് ലാബിലെ പരിശോധനയ്ക്കു ലഭിച്ച ഒരു സാംപിളിലാണ് അഫ്ലോടോക്സീൻ ബിവൺ എന്ന വിഷാംശം അനുവദനീയമായ അളവിൽ കൂടുതലുണ്ടെന്നു കണ്ടെത്തിയത്. ഇതു കഴിക്കാൻ സുരക്ഷിതമല്ലെന്നതിനു പുറമേ ബാച്ചും നമ്പറും മറ്റും പാക്കറ്റിൽ രേഖപ്പെടുത്താത്തതിനാൽ ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ലംഘനവും നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. കൃത്യമായി സീൽ ചെയ്ത പാക്കറ്റിൽ ലഭിച്ച കപ്പലണ്ടി മിഠായിയാണ് പരിശോധനയ്ക്ക് വിധേയമാക്കിയതെന്ന് ലാബ് അധികൃതർ പറയുന്നു. പരാതികളെ തുടർന്നു ചിലർ സാംപിൾ ശേഖരിച്ചു നൽകുകയായിരുന്നു.
പ്രീ – പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായിരുന്നു കിറ്റ് വിതരണം. 15.70 രൂപയാണ് ഒരു പാക്കറ്റ് കപ്പലണ്ടി മിഠായിയുടെ വില. പ്രീപ്രൈമറി, പ്രൈമറി വിഭാഗം കുട്ടികൾക്ക് 497 രൂപയ്ക്കുള്ള ഭക്ഷ്യക്കിറ്റുകളും യുപി വിഭാഗത്തിന് 782 രൂപയ്ക്കുള്ള കിറ്റുകളുമാണു വിതരണം ചെയ്യുകയെന്നു സർക്കാർ അറിയിച്ചിരുന്നു