തിരുവനന്തപുരം : കേരളത്തിലെത്തുന്ന കേന്ദ്രനേതാക്കളെയും മന്ത്രിമാരെയും സ്വീകരിക്കാൻ ബി.ജെ.പി പ്രത്യേക ചുമതലക്കാരെ നിശ്ചയിച്ചു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലുമായി പ്രോട്ടോകോൾ ഇൻചാർജ് എന്നപേരിൽ ഒൻപത് നേതാക്കളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പൊതു പരിപാടികളിലും മറ്റും ഇവർ കേന്ദ്രനേതാക്കളെ അനുഗമിക്കണമെന്നാണ് നിർദേശം. കേന്ദ്ര നേതാക്കളുടെ മടക്കയാത്ര സമയത്തും പ്രോട്ടോകോൾ ഇൻചാർജ്‌മാർ വിമാനത്താവളങ്ങളിൽ എത്തണം. മലയാളി മന്ത്രിമാരായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവർക്കും പുതിയരീതി ബാധകമാണ്.
കേന്ദ്ര നേതാക്കളും മന്ത്രിമാരും എത്തുമ്പോൾ സ്വീകരിക്കാൻ പ്രാദേശികനേതാക്കൾ തിരക്കുകൂടുന്നതും ചിലർ പാർട്ടി അറിയാതെ ശുപാർശകൾ നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. മുൻപ് എറണാകുളത്തെത്തിയ കേന്ദ്രമന്ത്രിയെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അറിയാതെ മറ്റൊരു നേതാവ് സ്വീകരിച്ചു കൂട്ടിക്കൊണ്ടുപോയത് വിവാദമായിരുന്നു. ജില്ലാ പ്രസിഡന്റ് അന്ന് പാർട്ടിക്ക് പരാതിയും നൽകി. ഈ പശ്ചാത്തലത്തിലാണ് വിമാനത്താവളങ്ങളിലേക്ക് നേതാക്കളെ ചുമതലപ്പെടുത്താൻ തീരുമാനിച്ചത്.
ജെ.ആർ പദ്‌മകുമാർ, തിരുമല അനിൽ (തിരുവനന്തപുരം), ജിജി ജോസഫ്, എം.എൻ ഗോപി (എറണാകുളം), കെ.പി പ്രകാശ് ബാബു, വി.ഉണ്ണിക്കൃഷ്ണൻ, കെ.രാമചന്ദ്രൻ (കോഴിക്കോട്), വി.രത്നാകരൻ, വിനോദ് (കണ്ണൂർ) എന്നിവരെയാണ് പ്രോട്ടോകോൾ ഇൻചാർജ്‌മാരായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ടെലിവിഷൻ ചാനലുകളിൽ ചർച്ചകൾക്ക് പോകുന്നതിനും ബി.ജെ.പി. പുതിയ സംവിധാനം ഏർപ്പെടുത്തും. ഓരോ ചാനലിലും ഏത് നേതാവ് ചർച്ചയ്ക്ക് പോകണമെന്ന് പാർട്ടി നിശ്ചയിക്കും. ചാനൽ ചർച്ചയ്ക്കുള്ള നേതാക്കളുടെ പാനൽ തയ്യാറാക്കിയിട്ടുണ്ട്. വിഷയത്തിന് അനുസരിച്ച് ഓരോ ചാനലിലും ആരുപോകണമെന്ന് സംസ്ഥാന കമ്മിറ്റി ഓഫീസിൽനിന്ന് തീരുമാനിക്കുമെന്ന് നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.