ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അഞ്ചുമാസക്കാലമായി അടഞ്ഞുകിടന്ന വിദ്യാലയങ്ങള്‍ ഇന്നുമുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നു. ആന്ധ്രാപ്രദേശ്, അസം, ഹരിയാന, ജമ്മു കശ്മീര്‍, കര്‍ണാടക പഞ്ചാബ് എന്നീ ആറുസംസ്ഥാനങ്ങളിലെ സ്‌കൂളുകളാണ് ഇന്ന് തുറന്നത്. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളാകും പ്രവര്‍ത്തിക്കുക.
അണ്‍ലോക്ക് നാലാംഘട്ടത്തിന്റെ ഭാഗമായി സ്‌കുളുകള്‍ ഭാഗികമായി തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ആറു സംസ്ഥാനങ്ങള്‍ വിദ്യാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ക്ലാസുകള്‍ തുറക്കാന്‍ അനുവാദമില്ല. ക്ലാസിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിപത്രം നിര്‍ബന്ധമാണ്. സ്‌കൂളുകളില്‍ സാമൂഹ്യ അകലം അടക്കമുള്ളവ ഉറപ്പാക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
തിങ്കളാഴ്ച മുതല്‍ ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ അടുത്ത 15 ദിവസത്തേക്ക് സാധാരണ നിലയില്‍ നടത്താനാണ് തീരുമാനം. 15 ദിവസത്തിനുശേഷം സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കണോ എന്നകാര്യം സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം തീരുമാനിക്കും. സ്വകാര്യ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ മാനേജ്‌മെന്റിന് തീരുമാനമെടുക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധമായിരിക്കില്ല.
ഒമ്പത്, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും പത്ത്, 11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമായിരിക്കും ക്ലാസുകള്‍. ഓരോ ക്ലാസുകളിലെയും കുട്ടികളുടെ എണ്ണം 20 താഴെ ആയിരിക്കും. ഇതിനനുസരിച്ച് ക്ലാസുകള്‍ ക്രമീകരിക്കണം. ആദ്യ ബാച്ചിന് രാവിലെ ഒന്‍പത് മുതല്‍ 12 വരെയും രണ്ടാമത്തെ ബാച്ചിന് ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകീട്ട് നാലു വരെയുമാവും ക്ലാസ്. ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനം എടുക്കാമെന്നുമാണ് മാര്‍ഗനിര്‍ദേശത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.