ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് അടച്ചിട്ട സ്കൂളുകള്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാമെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പ്രവര്‍ത്തി സമയങ്ങളില്‍ മുഴുവന്‍ വൈദ്യ സഹായം ലഭ്യമാക്കണം, വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണം, അറ്റന്റന്‍സിന്റെ കാര്യത്തില്‍ കടുംപിടിത്തം പാടില്ല തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അക്കാദമിക് കലണ്ടറില്‍ മാറ്റം വരുത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഉത്തരവില്‍ സ്കൂളുകള്‍ തുറന്ന ശേഷം കുട്ടികളെ ക്ലാസില്‍ വരാന്‍ നിര്‍ബന്ധിക്കരുതെന്നും വീട്ടിലിരുന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കണമെന്നും പറയുന്നുണ്ട്. കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പാകം ചെയ്ത ഉച്ച ഭക്ഷണം വിതരണം ചെയ്യണം. അല്ലെങ്കില്‍ അതിന് തത്തുല്യമായ സാമ്പത്തിക സഹായം സ്കൂളുകള്‍ക്ക് നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അധ്യയന കാലത്തെ പരീക്ഷകള്‍, ഇടവേളകള്‍ തുടങ്ങി എല്ലാ കാര്യങ്ങളെയും കുറിച്ച് വിശദീകരിച്ച് കൊടുക്കണം. സ്കൂള്‍ തുറന്ന് രണ്ട് മൂന്ന് ആഴ്ച പരീക്ഷകള്‍ നടത്തരുത്. വീട്ടിലിരുന്ന് പഠിക്കുന്നവര്‍ക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ അനുവാദം നല്‍കാം. സ്കൂള്‍ തുറക്കുന്നതിന് മുന്‍പ് എല്ലാ കുട്ടികളുടെയും പക്കല്‍ ടെക്സ്റ്റ്ബുക്കുകള്‍ ഉണ്ടെന്ന് ഉറപ്പാക്കണം.
സ്കൂളിലോ തൊട്ടടുത്തോ പ്രവര്‍ത്തി സമയത്ത് അടിയന്തിര വൈദ്യ സഹായം വേണ്ടി വന്നാല്‍ അതിന് വേണ്ട സൗകര്യം ഒരുക്കണം. നഴ്സ്, ഡോക്ടര്‍ എന്നിവരുടെ സേവനം ലഭ്യമാക്കണം. കൃത്യമായ ഇടവേളകളില്‍ വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും മെഡിക്കല്‍ ചെക്കപ്പ് നടത്തണം. സ്കൂള്‍ തുറക്കും മുന്‍പ് എല്ലാ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആരോഗ്യസ്ഥിതി എന്താണെന്ന് ചോദിച്ച് മനസിലാക്കണം.
അറ്റന്റന്‍സിന്റെ കാര്യത്തില്‍ കടുംപിടിത്തം പാടില്ല. സിക്ക് ലീവിന്റെ കാര്യത്തിലും വ്യക്തത വരുത്തണം. രോഗബാധിതരായ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും വീട്ടില്‍ ഇരിക്കാന്‍ പ്രോത്സാഹിപ്പിക്കണം. ഒരു കൊവിഡ് കേസുണ്ടെന്ന് തോന്നിയാല്‍ സര്‍ക്കാര്‍ വ്യക്തമാക്കിയ പ്രോട്ടോക്കോള്‍ പ്രകാരം നടപടിയെടുക്കണം. വീടില്ലാത്ത, ഇതര സംസ്ഥാനങ്ങളില്‍ നിന്നോ രാജ്യങ്ങളില്‍ നിന്നോ വന്ന വിദ്യാര്‍ത്ഥികള്‍, ശാരീരികമായി അവശത അനുഭവിക്കുന്നവര്‍, കൊവിഡ് ബാധ സ്ഥിരീകരിച്ചവര്‍ എന്നിവരുടെ കാര്യം പ്രാധാന്യത്തോടെ പരിഗണിക്കണം.