കോഴിക്കോട് ; വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ നടത്തുന്ന സത്യാഗ്രഹ സമരം ആറാം ദിവസത്തിലേക്ക്. ആരോഗ്യ വകുപ്പ് ഡോക്ടർമാരെ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്നാണ് ഹർഷിനയുടെ ആരോപണം. നീതി കിട്ടും വരെ സമരം തുടരാനാണ് തീരുമാനം. ഹർഷിനയുടെ വയറിൽ കുടുങ്ങിയ കത്രിക മെഡിക്കൽ കോളജിലേതല്ലെന്നാണ് വിദഗ്ധ സമിതി നൽകിയ റിപ്പോർട്ടിൽ പറയുന്നത്. കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2017ലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതിക്ക് സിസേറിയൻ നടന്നത്.
ആശുപത്രിയിലെ ഇൻസ്ട്രമെന്റൽ റജിസ്റ്റർ പരിശോധിച്ചതിൽ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇതിനു മുമ്പ് യുവതിക്ക് 2012ലും 2016ലും സിസേറിയൻ നടത്തിയത് താമരശേരി ആശുപത്രിലാണ്. ആ കാലഘട്ടത്തിൽ ഇൻസ്ട്രമെന്റൽ റജിസ്റ്റർ ഇല്ലാത്തതിനാൽ കത്രിക കുടുങ്ങിയത് എവിടെ നിന്നാണെന്ന് മെഡിക്കൽ സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അന്വേഷണ സംഘം റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് സ്വകാര്യ ആശുപത്രിയിലെ സ്‌കാനിങിൽ കത്രിക കണ്ടെത്തിയതും മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതും.
അതിനിടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇന്ന് മെഡിക്കൽ കോളേജിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. ഇന്ന് വൈകീട്ട് നടക്കുന്ന സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് ആരോഗ്യമന്ത്രി വീണ ജോർജ് മെഡിക്കൽ കോളജിൽ എത്തുന്നത്. ആരോഗ്യമന്ത്രി ഹർഷിനയെ സന്ദർശിക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.