പത്തനംതിട്ട : എസ്ഡിപിഐ സ്ഥാപക ദിനത്തിലായിരുന്നു പത്തനംതിട്ട എംപി ആൻ്റോ ആൻ്റണിയുടെ ഓഫീസിൽ എത്തി എസ്ഡിപിഐ നേതാക്കൾ മധുരം നൽകിയത്. പത്തനംതിട്ടയിലെ എംപി ഓഫീസില്‍ നേരിട്ടെത്തിയാണ് എസ്ഡിപിഐ ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദും പ്രവര്‍ത്തകരും എംപിക്ക് ലഡു നല്‍കിയത്. പിന്നീട് എസ്ഡിപിഐ തന്നെ പുറത്തിറക്കിയ റീൽ ആണ് സമൂഹമാധ്യമങ്ങളിൽ രാഷ്ട്രീയ ചർച്ചക്ക് വഴി വെച്ചത്. അതേസമയം വിവാദത്തില്‍ പ്രതികരണവുമായി ആന്റോ ആന്റണി എംപി രംഗത്തെത്തി.
സമൂഹത്തിലുള്ള ഏത് സംഘടനയും വ്യക്തികളും ഓഫീസിൽ വരാറുണ്ടെന്നും എല്ലാവരുമായും നല്ല ബന്ധമാണുള്ളതെന്നും ആൻ്റോ ആൻ്റണി എംപി പ്രതികരിച്ചു. അവർ ഓഫീസിലെത്തി മധുരം തന്നത് സ്വീകരിച്ചു. അതിലെന്താണ് കുഴപ്പമെന്ന് ചോദിച്ച ആൻ്റോ ആൻ്റണി എല്ലാ സംഘടനകളും വ്യക്തികളും രാഷ്ട്രീയ പാർട്ടികളും ഓഫീസിൽ വരാറുണ്ടെന്നും പറഞ്ഞു. എൻ്റെ മണ്ഡലത്തിൽ പെട്ട ആളുകളാണ് വന്നത്. അതിലെന്താണ് കുഴപ്പം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ താൻ എല്ലാവരുടേയും എംപിയാണെന്നും ആൻ്റോ ആൻ്റണി പ്രതികരിച്ചു.





























