പത്തനംതിട്ട: അനുദിനം പ്രവാസികളുടെ മരണനിരക്ക് വർദ്ധിക്കുന്നതായും പ്രവാസികളുടെ മരണത്തിന് ഉത്തരവാദി കേന്ദ്ര-സംസ്ഥാന സർക്കാരുകരുകളാണെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അൻസാരി ഏനാത്ത് പറഞ്ഞു. നാടിന്റെ നട്ടെല്ലായ പ്രവാസികളെ മരണത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്രൂരമായ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പത്തനംതിട്ട കലക്ടറേറ്റിലേക്ക് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്രായോഗികവും അനാവശ്യവുമായ നിബന്ധനകളാണ് പ്രവാസികളുടെ മടങ്ങിവരവിനായി കേന്ദ-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നത്. കേന്ദ്രവും കേരളവും ഓരോ ദിവസവും ഓരോരോ നിബന്ധനകൾ കൊണ്ടുവരികയും ചിലത് പിൻവലിക്കുകയും ചെയ്യുകയാണ്. സ്ഥിരതയില്ലാത്ത നടപടികളിലൂടെ പ്രവാസികളെ വഞ്ചിക്കുകയാണ്.
സംസ്ഥാനത്തെ മൂന്നൂറിലധികം പ്രവാസികളുടെ ജീവൻ ഇതുവരെ നഷ്ടപ്പെട്ടു. ഇതിൽ 21 പേർ പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവരാണ്.
മടങ്ങിവരവിന് രോഗമില്ലാ സർട്ടിഫിക്കറ്റ് വേണമെന്ന് ആദ്യം പറഞ്ഞത് കേന്ദ്ര സർക്കാരാണ്. അതിനെതിരേ രംഗത്തു വന്ന പിണറായിയാണ് പിന്നീട് ഇതേ നിബന്ധന വെച്ച് പ്രവാസികളെ ബുദ്ധിമുട്ടിച്ചത്. സൗദിയിലെ മലയാളികളെ പ്രവാസികളുടെ ഇടയിൽ രണ്ടാം പൗരന്മാരായാണ് സർക്കാർ കാണുന്നത്. നോർക്കയിൽ അറുപതിനായിരം പ്രവാസികൾ രജിസ്റ്റർ ചെയ്തതിൽ എഴായിരം പേർക്ക് മാത്രമേ നാട്ടിലെത്താൻ കഴിഞ്ഞിട്ടുള്ളു.
മറ്റ് രാജ്യങ്ങൾക്ക് നൂറിലധികം വിമാനങ്ങൾ അനുവദിച്ചപ്പോൾ വെറും 34 വിമാനം മാത്രമാണ് സൗദിയിലേക്ക് പോയത്. 90 മലയാളികളാണ് സൗദിയിൽ മാത്രം മരണമടഞ്ഞത്. പ്രവാസികൾക്കായി മുടക്കാൻ പണമില്ലന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞത്. എന്നാൽ പ്രവാസി വെൽഫയർ ഫണ്ടിൽ കിടക്കുന്ന കോടികളിൽ നിന്ന് ഒരു രൂപ പോലും പ്രവാസികൾക്ക് ഉപകാരപ്പെടുത്തിയിട്ടില്ല. പ്രവാസികളൾക്ക് എതിരായി നിലപാടെടുത്താൽ പാർട്ടി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് അൻസാരി ഏനാത്ത് മുന്നറിയിപ്പ് നൽകി.
ജില്ലാ സെക്രട്ടറി മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി താജുദീൻ നിരണം, ആറന്മുള മണ്ഡലം വൈസ് പ്രസിഡന്റ് സാജിദ് മൗലവി എന്നിവര്‍ സംസാരിച്ചു. അഷ്റഫ് ആലപ്ര, അഷ്റഫ് ചുങ്കപ്പാറ, മുഹമ്മദ് റാഷിദ്, മുഹമ്മദ് പി സലിം, സിയാദ് തിരുവല്ല, നിസാം കോന്നി, ഷാനവാസ്, നിസാം മാങ്കൽ, അൻസാരി മട്ടാർ, നാസർ കുലശേഖരപതി, അൻസാരി പി എ, സി പി നസീർ, നിയാസ് കൊന്നമ്മൂട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നൽകി.