പാലക്കാട്: തലശ്ശേരിയിലെ എൽഡിഎഫ് സ്ഥാനാർഥി കാരായി രാജനുമായി തങ്ങൾക്ക് പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ്. കാരായി രാജനുമായി പ്രത്യേകിച്ച് ബന്ധവുമില്ല. ഫസൽ കൊല്ലപ്പെടുന്നത് 2006ൽ ആണ്. എസ്ഡിപിഐ രൂപീകരിക്കപ്പെടുന്നത് 2009ൽ ആണ്. ഫസലും എസ്ഡിപിഐയുമായി ഒരു ബന്ധവുമില്ല. പാർട്ടി രൂപീകരിക്കപ്പെടുന്നതിന് മുമ്പ് നടന്ന കാര്യത്തെക്കുറിച്ച് പ്രതികരിക്കേണ്ടതില്ലെന്നും ലത്തീഫ് വ്യക്തമാക്കി. സലീം വധത്തിന് പിന്നിൽ സിപിഎം ആണെന്ന പിതാവിന്റെ ആരോപണം വൈകാരികമാണ്. ഒരു പിതാവിന്റെ പ്രതികരണം എന്ന നിലയിൽ കണ്ടാൽ മതി.
പ്രതികളായ എൻഡിഎഫ് പ്രവർത്തകരെ വെറുതെവിട്ടത് അംഗീകരിക്കുന്നു. കോടതി വിധി തങ്ങൾ മാനിക്കുന്നുവെന്നും ലത്തീഫ് പറഞ്ഞു. മുന്നണി ധാരണയുമായി ബന്ധപ്പെട്ട് വേണുഗോപാൽ അടക്കമുള്ള ആരുമായും സംസാരിച്ചിട്ടില്ല. 36 സീറ്റിൽ മത്സരിക്കുന്നുണ്ട്. പരമാവധി വോട്ട് പിടിച്ച് ശക്തമായ സാന്നിധ്യം അറിയിക്കുക എന്നതാണ് ലക്ഷ്യം. എസ്ഡിപിഐയെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നത് എന്ന എ.കെ ബാലന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ലത്തീഫ് പറഞ്ഞു.





























