തിരുവനന്തപുരം : എസ്ഡിപിഐ പിന്തുണയിൽ നിലപാട് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രിയും നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ വി. ശിവൻകുട്ടി. ഒരു വിഭാഗത്തിൻ്റെയും വോട്ട് വേണ്ടെന്ന് പറയാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമെന്നല്ല താൻ പറഞ്ഞതെന്നും, ഒരു വിഭാഗത്തിൻ്റെ വോട്ട് വേണ്ടെന്ന് പറയുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. എല്ലാവരോടും വോട്ട് അഭ്യർത്ഥിക്കുമെന്നും ഇടതുപക്ഷ നിലപാടിനെ അനുകൂലിക്കുന്ന ആർക്കും വോട്ട് നൽകാമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടേതായാലും വോട്ട് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഡീൽ ആരോപണങ്ങളെ ഭയക്കുന്നില്ലെന്നും നേമത്ത് മുൻകാലങ്ങളിൽ ഡീൽ ഉണ്ടാക്കിയത് കോൺഗ്രസും ബിജെപിയും തമ്മിലാണെന്നും വി. ശിവൻകുട്ടി ആരോപിച്ചു. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറന്നതിൻ്റെ ഉത്തരവാദി കോൺഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്ഡിപിഐ ഡീൽ ആരോപണം സംസ്ഥാനത്തെ വികസനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ മറയ്ക്കാൻ വേണ്ടിയാണെന്നും ശിവൻകുട്ടി പറഞ്ഞു.





























