കോന്നി: അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ വനംഭൂമി കയ്യേറി കൊടിമരം സ്ഥാപിച്ചത് തടഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥരെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് പറഞ്ഞു. ഉത്തര കുമരംപേരൂർ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം നൗഷാദുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിന്റെ ധാർഷ്ട്യത്തിൽ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തി വരുത്തിയിലാക്കാനുള്ള ശ്രമമാണ് സിപിഎം കാലങ്ങളായി നടത്തുന്നത്. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുന്നതിന് പകരം പൊതുപ്രവർത്തകർ ഗുണ്ടകളുടെ നിലവാരത്തിലേക്ക് തരംതാഴരുത്.
കഴിഞ്ഞ ദിവസത്തെ സംഭവത്തിനുശേഷം സിപിഎം നേതാക്കൾ വനപാലകർക്കെതിരെ നിരന്തരം ഭീഷണി തുടരുകയാണ്. സായുധ സംഘമാണെന്നും ഉദ്യോഗസ്ഥരുടെ കൈയും കാലും വെട്ടും എന്നൊക്കെയാണ് ഭീഷണി. എന്നിട്ടും കുറ്റക്കാർക്കെതിരെ നടപടി എടുക്കുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്നും വിമുഖത തുടരുകയാണ്. ഭരണ സ്വാധീനത്തിന്റെ മറവിലാണ് ഇത്തരം പേക്കൂത്തുകൾ സിപിഎം നേതാക്കൾ നടത്തുന്നതെന്ന് ഇതിലൂടെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നത്തിൽ ഇടപെടുമെന്നും നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുമെന്നും വനപാലകർക്ക് ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ഓർഗനൈസർ ഷേയ്ഖ് നജീർ, ജില്ലാ ട്രഷറർ ഷാജി കോന്നി, ജില്ലാ കമ്മിറ്റി അംഗം സുധീർ കോന്നി, മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷാ, മണ്ഡലം കമ്മിറ്റി അംഗം ശിഹാബ് എന്നിവർ സംബന്ധിച്ചു.





























