പത്തനംതിട്ട : സഹകരണ പ്രതിസന്ധിയിൽ സര്‍ക്കാരിനേയും സിപിഎമ്മിനേയും വെട്ടിലാക്കിയ മുന്‍മന്ത്രി ജി.സുധാകരന്‍റെ തുറന്ന് പറച്ചിലിനെ പ്രകീര്‍ത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍. സത്യം പറയുന്ന നേതാവാണ് ജി.സുധാകരന്‍. അഴിമതിക്ക് എതിരെ ശക്തമായി നടപടി എടുക്കുന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ അഭിപ്രായം സി പി എം മുഖവിലക്ക് എടുക്കണം. ജി.സുധാകരനോട് പൂർണ്ണ യോജിപ്പാണ്. അദ്ദേഹത്തെ ബിജെപി അഭിനന്ദിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. സർക്കാർ നയം സഹകരണ മേഖലയെ കൂടുതൽ തകർക്കുന്നു.
ജനസമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രി പണം നഷ്ടപ്പെട്ട നിക്ഷേപകരെ കാണാൻ തയ്യാറാകണം. കരുവന്നൂരിലേതടക്കം പാവങ്ങളെ കാണണം.ആദ്യം അവർക്ക് കാണാൻ അവസരം കൊടുക്കണം. നിക്ഷേപകരുടെ രോദനം കേൾക്കാൻ സര്‍ക്കാര്‍ തയ്യാറാകണം. ഇഡി അന്വേഷണം അട്ടിമറിക്കാൻ ആണ് സി പി എം ശ്രമം. സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ്. നോട്ട് നിരോധന സമയത്തും അത് നടന്നു. എ ആര്‍ നഗർ ബാങ്ക് അന്വേഷണത്തെ കുഞ്ഞാലിക്കുട്ടി ഭയക്കുന്നു. അതാണ് ഒരുമിച്ച് കേന്ദ്ര സർക്കാരിനെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.





























