തിരുവനന്തപുരം : കടലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ താത്കാലികമായി നിരോധിക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. തീരദേശ മേഖല ഉൾപ്പെടുന്ന തിരുവനന്തപുരം, നെയ്യാറ്റിൻകര, വർക്കല, ചിറയിൻകീഴ് തഹസിൽദാർമാർ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. വേലിയേറ്റ സമയത്തുണ്ടായ വെള്ളം തിരിച്ചു കടലിലേക്ക് ഇറക്കിവിടുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
വെള്ളം കയറിയ വീടുകൾ, ക്യാമ്പുകൾ എന്നിവ കേന്ദ്രീകരിച്ച് ഫസ്റ്റ് എയ്ഡ് കിറ്റുകളും അവശ്യ ജീവൻ രക്ഷാ മരുന്നുകളും സംഭവസ്ഥലത്ത് എത്തിക്കാൻ ഡിഎംഒയെ ചുമതലപ്പെടുത്തി. കടലാക്രമണ ബാധിത പ്രദേശങ്ങളിൽ റിലീഫ് ക്യാമ്പുകൾ ആരംഭിക്കുന്നതിനായി ബന്ധപ്പെട്ട ക്യാമ്പുകൾ തുടങ്ങാൻ നേരത്തെ തന്നെ തയ്യാറാക്കിയിട്ടുള്ള സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി. ജില്ലകളിലെ സാഹചര്യമനുസരിച്ച് കളക്ടർമാക്ക് തീരുമാനമെടുക്കാം. കടലാക്രമണത്തെ തുടർന്ന് റോഡുകളിൽ വെള്ളം കയറി അപകട ഭീഷണി ഉണ്ടാകുന്ന സാഹചര്യത്തിൽ അവിടേക്കുള്ള യാത്ര നിരോധനം നടപ്പിലാക്കുന്നതിന് പോലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദസഞ്ചാര കേന്ദ്രങ്ങളായ കടലോര മേഖലകളിലേക്ക് വിനോദസഞ്ചാരം അനുവദിക്കില്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.






























