ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ മേഖലയിൽ ശക്തമായ കടൽ ക്ഷോഭം. വലിയഴീക്കൽ പാലത്തിന് സമീപമുള്ള പ്രദേശത്താണ് ഉച്ചക്ക് മൂന്ന് മണിയോടെ കടൽക്ഷോഭം ഉണ്ടായത്. ആലപ്പുഴ കൊല്ലം തീരദേശങ്ങളിലെ ജനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. അപ്രൊച്ച് റോഡിലും വെള്ളം കയറിയതോടെ ഇതുവഴി ഗതാഗതം ദുഷ്ക്കരമായി. സമീപപ്രദേശങ്ങളായ പെരുമ്പാടി, തറയിൽകടവ് പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കടൽഭിത്തിയില്ല.
കോട്ടയത്തിൻ്റെ കിഴക്കൻ മേഖലയിലും ശക്തമായ മഴയാണ് ഇന്ന് പെയ്തത്. തീക്കോയി, തലനാട്, പൂഞ്ഞാര്‍ പഞ്ചായത്ത്, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളിൽ മഴ പെയ്തു. കോട്ടയം നഗരത്തിലും മഴ പെയ്തു. എന്നാൽ കാര്യമായ നാശനഷ്ടങ്ങൾ മഴയിൽ ഉണ്ടായിട്ടില്ല. സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്ന് തീവ്ര മഴമുന്നറിയിപ്പ് നിലനിൽക്കുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്.
തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. രണ്ട് ദിവസം കൂടി അതിശക്തമായ മഴ തുടർന്നേക്കും. വടക്കൻ കേരളത്തിന് മുകളിലുണ്ടായിരുന്ന ചക്രവതച്ചുഴി തമിഴ്നാടിന് മുകളിലേക്ക് മാറിയിട്ടുണ്ട്. നിലവിൽ ചക്രവതച്ചുഴി വടക്കൻ തമിഴ്നാടിന് മുകളിൽ എന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
രാത്രിയോടെ വടക്കൻ കേരളത്തിൽ മഴ കുറച്ചുകൂടി ശക്തിപ്രാപിക്കും. തമിഴ്നാട് മുതൽ വിദർഭ വരെ നീണ്ടു ന്യുനമർദ്ദ പാത്തിയും മഴയുടെ ശക്തി കൂട്ടും. കാലവര്ഷത്തിന് മുന്നോടിയായി തെക്ക് പടിഞ്ഞാറൻ സജീവകുന്നതും മഴയ്ക്ക് കാരണമാണ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടായിരുക്കും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.