കൊച്ചി: കേന്ദ്രീയ വിദ്യാലങ്ങളിൽ സീറ്റ് വെട്ടിക്കുറച്ചതോടെ പ്രവേശനത്തിനായി നെട്ടോട്ടമോടി രക്ഷിതാക്കൾ. മുൻപ് ഓരോ ഡിവിഷനിലും സീറ്റുകളുടെ എണ്ണം 40 ആയിരുന്നു. പ്രവേശന വ്യവസ്ഥകളിലെ ഭേഗഗതി പ്രകാരം 8 സീറ്റുകൾ വെട്ടിക്കുറച്ചു. അതനുസരിച്ച് പുതിയതായി അഡ്മിഷൻ എടുക്കുമ്പോൾ സീറ്റുകൾ 32 എന്ന് നിജപ്പെടുത്തി. ഏപ്രിൽ ഒന്നിനായിരുന്നു ഒന്നാം ക്ലാസ് പ്രവേശനം ആരംഭിച്ചത്. മേയ് എട്ടിന് അവസാന ലിസ്റ്റും വന്നു. ഇപ്പോൾ നടക്കുന്ന ബാലവാടിയിലേക്കുള്ള പ്രവേശനം ജൂൺ 29-ന് പൂർത്തിയാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ സായുധസേന, പാരാമിലിറ്ററി തുടങ്ങിയ സേനാവിഭാഗങ്ങളുൾപ്പെടുന്ന ഒന്നാം കാറ്റഗറിയിലുള്ളവർക്കല്ലാതെ പ്രവേശനം ലഭിക്കാൻ പ്രയാസമാണ്.
അതിൽത്തന്നെ വെയ്റ്റിങ് ലിസ്റ്റുമുണ്ട്. ഇതോടെ കുട്ടികൾക്ക് പ്രവേശനം ലഭിക്കാൻ എല്ലാ വാതിലുകളും മുട്ടുകയാണ് മാതാപിതാക്കൾ. ട്രാൻസ്ഫർ വ്യവസ്ഥയിലും കാര്യമായ ഭേദഗതികൾ വന്നപ്പോൾ സാധാരണക്കാരുടെ കുട്ടികൾക്ക് കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാനുള്ള അവസരം കുറഞ്ഞു. മുൻപ്, കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് സ്ഥലംമാറ്റമാകുമ്പോൾ ടി.സി.യുമായി ചെന്നാൽ പുതിയ സ്ഥലത്ത് കുട്ടിക്ക് പ്രവേശനം ലഭിക്കുമായിരുന്നു. അതിന് സീറ്റുകളുടെ എണ്ണം തടസ്സമായിരുന്നില്ല. എന്നാലിപ്പോൾ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന മാതാപിതാക്കൾ സ്ഥലംമാറി പോകുമ്പോൾ കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളെ പുതിയ സ്ഥലത്ത് ചേർക്കാൻ സാധിക്കില്ല.





























