കോട്ടയം : ഗുണനിലവാരമില്ലാത്ത സോപ്പ് വിറ്റതിന് സെബാമെഡ് സോപ്പ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. തൃക്കൊടിത്താനം സ്വദേശിയായ ജിൻസി വർഗ്ഗീസ് തന്റെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനുവേണ്ടി സെബാമെഡ് കമ്പനിയുടെ ഓൺലൈൻ സൈറ്റിൽ ബുക്ക് ചെയ്തത് 540 രൂപയ്ക്ക് രണ്ട് ക്ലെൻസിങ് സോപ്പുകൾ വാങ്ങി. ആദ്യത്തെ സോപ്പ് ഉപയോഗിക്കാൻ തുടങ്ങി ഒരു ആഴ്‌ചയ്ക്കുശേഷം വെളുത്ത നിറമുള്ള സോപ്പ് മഞ്ഞയായി മാറിയതിനെത്തുടർന്ന് രണ്ടാമത്തെ സോപ്പ് ഉപയോഗിക്കാൻ തുടങ്ങി. തുടർന്ന് കുഞ്ഞിന്റെ ദേഹത്ത് ചുവന്ന കളറിൽ ചൂടുകുരു വരുന്നതുപോലെ കണ്ടതിനാൽ സോപ്പ് പരിശോധിച്ചപ്പോൾ അതിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തി.
കമ്പനിയുടെ കസ്റ്റമർ കെയറിൽ പരാതി നൽകിയെങ്കിലും സോപ്പ് മാറ്റി നൽകാമെന്നുള്ള കമ്പനിയുടെ മറുപടി തൃപ്‌തികരമല്ലാത്തതിനാൽ ജിൻസി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. ഉപയോഗിച്ചതിനു ശേഷം നനഞ്ഞ അവസ്ഥയിൽ സൂക്ഷിച്ചതിനാലാണ് സോപ്പിൽ പുഴുക്കൾ പ്രത്യക്ഷപ്പെട്ടതെന്നും ഉൽപ്പന്നത്തിന്റെ പുറം പാക്കേജിംഗിൽ അച്ചടിച്ച നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാതിക്കാരി പരാജയപ്പെട്ടുവെന്നും കമ്പനി വാദിച്ചെങ്കിലും തിരുവനന്തപുരത്തെ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടിയിൽ പരിശോധിച്ചതിന്റെ റിപ്പോർട്ട് അനുസരിച്ച് സോപ്പ് നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി.
നിലവാരവും സ്പെസിഫിക്കേഷനും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയുള്ള സോപ്പാണ് കമ്പനി വിറ്റതെന്നും അതുവഴി അന്യായമായ വ്യാപാരരീതി നടത്തിയെന്നും കമ്മീഷൻ വ്യക്തമാക്കി. സോപ്പിന്റെ വിലയായ 540 രൂപയും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ സേവനത്തിലെ പോരായ്മക്കും അന്യായമായ വ്യാപാര രീതികൾക്കും നഷ്‌ടപരിഹാരമായി 50,000 രൂപയും നൽകാനാണ് അഡ്വ. വി.എസ്. മനുലാൽ പ്രസിഡണ്ടായും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധിച്ചത്.





























