കഴക്കൂട്ടം : എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ആക്കുളം സതേൺ കമാൻഡ് റോഡിൽ വെച്ച് ചരക്ക് ലോറിയിൽ കടത്തിയ 250 കിലോഗ്രാം കഞ്ചാവ് പിടികൂടി. ലോറിയിലുണ്ടായിരുന്ന ഇടുക്കി തൊടുപുഴ സ്വദേശി ബനാഷ് (27), മലപ്പുറം അരിക്കോട് സ്വദേശി അജ്നാസ് (27) എന്നിവർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം കാട്ടാക്കട അന്തിയൂർകോണത്തു നിന്നും 400 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. ഈ കേസിൽ അറസ്റ്റിലായവരിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 250 കിലോ കഞ്ചാവ് കടത്തിയ നാഷനൽ പെർമിറ്റുള്ള ലോറി പിടികൂടിയത്.
പിടിച്ചെടുത്ത കഞ്ചാവിന് ഒന്നരക്കോടി രൂപ വില വരുമെന്ന് എക്സൈസ് അധികൃതർ. ആന്ധ്രയിലെ രാജമുദ്ര എന്ന സ്ഥലത്തു നിന്നാണ് കഞ്ചാവ് കയറ്റിയതെന്ന് അറസ്റ്റിലായവർ പറഞ്ഞു. പേപ്പർ പ്ലേറ്റുകളും കപ്പുകളും നിറച്ച ലോറിയുടെ അടിയിൽ ചാക്കിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പ് കാട്ടാക്കട വെച്ച് പിടിയിലായ ലോറിയും ഇന്നലെ പിടിയിലായ ലോറിയും ഒരേ ദിവസം കഞ്ചാവ് കയറ്റി ആന്ധ്രയിൽ നിന്നും തിരിച്ചു എന്നതാണ് എക്സൈസിന് കിട്ടിയ വിവരം.
ആന്ധ്ര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ചിലർക്ക് കഞ്ചാവ് കടത്തുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതായി എക്സൈസ് അധികൃതർ പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർ ടി. അനിൽ കുമാറിന്റെ നേതൃത്വത്തിൽ ആണ് റെയ്ഡ് നടന്നത്. ഇതോടെ കഴിഞ്ഞ നാലു ദിവസമായി തിരുവനന്തപുരം ജില്ലയിൽ നിന്നു മാത്രം 800 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു.