ചെന്നൈ : രാഷ്ട്രീയത്തിലും തന്റേതായ ഒരു ഇടം കണ്ടെത്തിയ ഇളയദളപതി വിജയ്തന്റെ അൻപതാം വയസ്സിലും കാത്തുസൂക്ഷിക്കുന്ന ഊർജ്ജസ്വലതയുടെ പിന്നിലെ രഹസ്യം ചർച്ചയാകുന്നു. കഠിനമായ ഡയറ്റുകളോ അമിതമായ ജിം വർക്കൗട്ടുകളോ അല്ല, മറിച്ച് ലളിതവും അച്ചടക്കമുള്ളതുമായ ജീവിതശൈലിയാണ് താരത്തിന്റെ ആരോഗ്യത്തിന് പിന്നിലെന്ന് അദ്ദേഹത്തിന്റെ ദിനചര്യകൾ വ്യക്തമാക്കുന്നു. ഭക്ഷണം ഉപേക്ഷിച്ചുള്ള ഡയറ്റ് രീതികളോട് വിജയ്‍ക്ക് താല്പര്യമില്ല. വീട്ടിലുണ്ടാക്കുന്ന സാധാരണ തെന്നിന്ത്യൻ വിഭവങ്ങളാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിക്കുമെങ്കിലും അതിന്റെ അളവിൽ കൃത്യമായ നിയന്ത്രണം അദ്ദേഹം പാലിക്കാറുണ്ട്. ജങ്ക് ഫുഡുകൾ പൂർണ്ണമായും ഒഴിവാക്കുന്ന താരം, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു.
ഭക്ഷണക്രമങ്ങൾ ഇങ്ങനെ പ്രഭാതഭക്ഷണം: ഇഡ്ഡലി, മുട്ട, പഴങ്ങൾ, പീനട്ട് ബട്ടർ എന്നിവയ്ക്കൊപ്പം കരിക്കിൻ വെള്ളവും ഉൾപ്പെടുന്നു. ഉച്ചഭക്ഷണം: ചോറ്, പച്ചക്കറികൾ, പ്രോട്ടീനായി ചിക്കനോ മീനോ. അത്താഴം: സൂപ്പുകളോ സലാഡുകളോ പോലുള്ള ലഘുഭക്ഷണം. പാനീയങ്ങൾ: ശരീരത്തിൽ ജലാംശം നിലനിർത്താൻ കരിക്കിൻ വെള്ളവും ഫ്രഷ് ജ്യൂസുകളും നിർബന്ധം. വ്യായാമം ലളിതം, ഫലം മികച്ചത് : സിനിമയിലെ സ്റ്റണ്ട് രംഗങ്ങളിലും നൃത്തത്തിലും താരം പുലർത്തുന്ന വേഗത കഠിനമായ ജിം ട്രെയിനിംഗിന്റെ ഫലമാണെന്ന് കരുതിയവർക്ക് തെറ്റി. വലിയ മസിലുകൾ ഉണ്ടാക്കുന്നതിനേക്കാൾ ശരീരത്തിന്റെ വഴക്കത്തിനും സ്റ്റാമിനയ്ക്കുമാണ് വിജയ് മുൻഗണന നൽകുന്നത്. 10 മുതൽ 40 മിനിറ്റ് വരെയുള്ള കാർഡിയോ വ്യായാമങ്ങളാണ് അദ്ദേഹത്തിന്റെ പ്രധാന വർക്കൗട്ട്. ജിമ്മിൽ പോകാൻ സാധിക്കാത്ത ദിവസങ്ങളിൽ സ്ട്രെച്ചിംഗിലൂടെയും നടത്തത്തിലൂടെയും ഫിറ്റ്നസ് നിലനിർത്താൻ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. പ്രായം അൻപതിനോട് അടുക്കുമ്പോഴും ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കോടെ വിജയ് നിലകൊള്ളുന്നത് ദീർഘകാലം പിന്തുടരാൻ സാധിക്കുന്ന ഇത്തരം ലളിതമായ ശീലങ്ങൾ കൊണ്ടാണെന്ന് ആരാധകരും ചൂണ്ടിക്കാട്ടുന്നു.





























