പത്തനംതിട്ട : കഴിഞ്ഞ ദിവസം നടന്ന സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ അംഗങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് വൻ ആരോപണ പ്രത്യാരോപണങ്ങളാണ് ഉണ്ടായത്. എ ഐ വൈ എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ആർ ജയൻ, ജില്ലാ കമ്മറ്റി അംഗം അരുൺ എന്നിവർക്കെതിരെ അന്വേഷണം നടത്താനും പത്തനംതിട്ട മണ്ഡലം സെക്രട്ടറി അബ്ദുൾ ഷുക്കൂറിനെ ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചതാണ് ഒരു വിഭാഗം അംഗങ്ങളുടെ എതിർപ്പിനും അംഗങ്ങൾ തമ്മിൽ വാദപ്രതിവാദങ്ങൾക്കും ഇടയാക്കിയത്. കഴിഞ്ഞ സമ്മേളനത്തിൽ പത്തനംതിട്ട നിയോജകമണ്ഡലം സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട അബ്ദുൾ ഷുക്കൂർ 9 മാസങ്ങൾക്ക് മുൻപ് 15 ദിവസത്തേക്ക് സ്വകാര്യ ആവശ്യങ്ങൾക്കായി പാർട്ടിയിൽ നിന്ന് അവധി എടുത്തിരുന്നു. അവധിയുടെ കാലാവധി കഴിഞ്ഞിട്ടും ചുമതല തിരികെ നൽകാതെ ഇപ്പോൾ ജില്ലാ കമ്മറ്റിയിൽ നിന്നും ഷുക്കൂറിനെ ഒഴിവാക്കുന്നത് ജില്ലാ സെക്രട്ടറി എ പി ജയൻ്റെ പ്രത്യേക താത്പര്യപ്രകാരമാണെന്നാണ് ആരോപണം.
എ പി ജയനെ എതിർക്കുന്ന വിഭാഗക്കാരായ നേതാക്കൾക്കെതിരെ അന്വേഷണം പ്രഖ്യപിച്ചത് ഇവരെയും ജില്ലാകമ്മറ്റിയിൽ നിന്നും ഒഴിവാക്കാനാണെന്നും ആരോപണമുണ്ട്. അന്വേഷണം നേരിടുകയോ ഒഴിവാക്കപ്പെടുകയോ ചെയ്യുന്നവർ എല്ലാം ജില്ലാ പഞ്ചായത്തംഗവും എ ഐ വൈ എഫ് സംസ്ഥാന കമ്മറ്റി അംഗവും കൂടിയായ ശ്രീനാ ദേവി കുഞ്ഞമ്മയെ അനുകൂലിക്കുന്നവരാണ്. ശ്രീനാദേവി കുഞ്ഞമ്മ നിലവിലെ ജില്ലാ സെക്രട്ടറി എ പി ജയനെതിരെ സംസ്ഥാന ഘടകത്തിന് നൽകിയ പരാതിയിൽ അന്വേഷണത്തിനായി പാർട്ടി നാല് അംഗ കമ്മീഷനെ നിയമിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് നൽകിയ പരാതിയിൽ അന്വേഷണ കമ്മീഷൻ അന്വേഷണം നടത്തി സംസ്ഥാന സെക്രട്ടറിയേറ്റിന് റിപ്പോർട്ട് നൽകി. ഇതിന്മേൽ എ പി ജയൻ നൽകിയ വിശദീകരണം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയ പശ്ചാത്തലത്തിൽ കൂടിയാണ് ഇപ്പോൾ തിരക്കിട്ട് എതിർ പക്ഷത്തെ ജില്ലാ കമ്മറ്റിയിൽ നിന്ന് വെട്ടിനിരത്തുന്നതെന്നാണ് ആരോപണം.
ജില്ലാ സെക്രട്ടറിയുടെ വിശദീകരണം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയ പശ്ചാത്തലത്തിൽ ഈ മാസം 30 ന് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ ജില്ലാ സെക്രട്ടറിക്കെതിരെ നടപടി ഉണ്ടായേക്കുമെന്നും അതിന് മുന്നോടിയായി ശ്രീനാദേവി കുഞ്ഞമ്മയുടെ പക്ഷത്തുള്ള നേതാക്കളെ ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് ആരോപണം. നിലവിലെ എൽഡിഎഫിലെ ധാരണ പ്രകാരം ഈ മാസം അവസാനിക്കുന്നതോടെ ശ്രീനാദേവി കുഞ്ഞമ്മക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദവി ലഭിക്കണം. എന്നാൽ ഇവരെ അനുകുലിക്കുന്നവരെ എല്ലാം സി പി ഐ ജില്ലാ ഘടകത്തിൽ നിന്ന് ഒഴിവാക്കി ശ്രീനാ ദേവി കുഞ്ഞമ്മക്ക് പ്രസിഡൻ്റ് സ്ഥാനം ആവശ്യപ്പെടുന്നത് തടയാനുള്ള ശ്രമവും വെട്ടിനിരത്തലിന് പിന്നിലുള്ളതായും ആരോപണമുണ്ട്.





























