തിരുവനന്തപുരം : വടക്കന്‍ ജില്ലകളായ കണ്ണൂരിലും വയനാട്ടിലും കൂടി പ്രഖ്യാപനം വന്നതോടെ ശനിയാഴ്ച മുതല്‍ സംസ്ഥാനത്തുടനീളം നിരോധനാജ്ഞ. കണ്ടെയ്‍ൻമെന്റ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും. ആരാധനകളിലും ചടങ്ങുകളിലും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തി. കൂട്ടം കൂടലുകള്‍ക്കും നിരോധനമുണ്ട്. എന്നാല്‍ പൊതുഗതാഗതത്തിനോ ബാങ്ക് ഇടപാടുകള്‍ക്കോ തടസ്സമില്ല. ശനിയാഴ്ച (ഒക്ടോബര്‍ 3) രാവിലെ ഒന്‍പതു മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ഒക്ടോബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, കോഴിക്കോട്, ഇടുക്കി, പാലക്കാട്, മലപ്പുറം, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ ശനിയാഴ്ച രാവിലെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ നേരത്തേ തന്നെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ കണ്ണൂർ, വയനാട് ജില്ലകളിലും നിരോധനാജ്ഞ വന്നു. ആരാധനാലയങ്ങളിലും പൊതുചടങ്ങുകളിലും ആള്‍ക്കാര്‍ക്ക് പങ്കെടുക്കാമെങ്കിലും ആളുകളെ പരിമിതപ്പെടുത്തും. പൊതു ഇടങ്ങളില്‍ അഞ്ചുപേരില്‍ കൂടുതല്‍ പേര്‍ക്ക് കൂട്ടം കൂടാനാകില്ല.
ജില്ലകളിലെല്ലാം പൊതുവേ സമാനമായ നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വിവാഹങ്ങളില്‍ പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കു. പരമാവധി 20 പേര്‍ വരുന്ന സാംസ്കാരിക പരിപാടികള്‍, സർക്കാർ നടത്തുന്ന പൊതു പരിപാടികള്‍,രാഷ്ട്രിയ, മത ചടങ്ങുകള്‍ അനുവദിക്കും. ചന്തകള്‍, ബസ് സ്റ്റോപ്പുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, ഓഫിസുകള്‍, കടകള്‍, റസ്റ്റോറന്റുകള്‍, ജോലിയിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷ കേന്ദ്രങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. സാമൂഹിക അകലം പാലിച്ചും മാസ്ക്ക്, സാനിറ്റൈസര്‍ തുടങ്ങിയ കര്‍ശന മുന്‍കരുതലുകള്‍ വേണം.
അതേസമയം കോവിഡ് കണക്കുകള്‍ കൂടുതലുള്ള തിരുവനന്തപുരത്തെ നിയന്ത്രണങ്ങൾ അല്‍പ്പം കൂടി കടുത്തതാണ്. അഞ്ചിലധികം ആളുകള്‍ സ്വമേധയാ കൂട്ടംകൂടാനാകില്ല. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ നിയന്ത്രങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കല്‍ എന്നിവയ്‌ക്കൊഴികെ ആളുകള്‍ പുറത്തേക്കു പോകുന്നത് കര്‍ശനമായി നിയന്ത്രിക്കും. വിവാഹം, ശവസംസ്‌കാരം എന്നിവയ്‌ക്കൊഴികെ അഞ്ചുപേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പൊതു പരിപാടികളോ കൂടിച്ചേരലുകളോ അനുവദിക്കില്ല. വിവാഹം, ശവസംസ്‌കാരം എന്നിവയ്ക്ക് പരമാവധി 20 പേരെ പങ്കെടുപ്പിക്കാം.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പലചരക്ക്, മരുന്ന്, പാല്‍, പച്ചക്കറി, മാംസം, മത്സ്യം എന്നിവയുടെ വിതരണവും റവന്യു, ആരോഗ്യം, പൊലീസ്, തദ്ദേശസ്വയംഭരണം, വൈദ്യുതി, ശുചീകരണം, ജലവിതരണം ഉള്‍പ്പെടെ അവശ്യസര്‍വീസുകള്‍ അനുവദിക്കും.
കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്ത ഇടങ്ങളില്‍ വിവാഹത്തിനും മറ്റും പരമാവധി 50 പേരെ പങ്കെടുപ്പിക്കാം. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മത ചടങ്ങുകള്‍ എന്നിവയ്ക്കുള്ള ഇന്‍ഡോര്‍ പരിപാടികളില്‍ പരമാവധി 20 പേരെവരെ പങ്കെടുപ്പിക്കാം. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കും ശവസംസ്‌കാര ചടങ്ങുകള്‍ക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. പങ്കെടുക്കുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം.
പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാം. അഞ്ചു പേരില്‍ കൂടുതലുള്ള കൂട്ടം ചേരലുകള്‍ പൊതു ഇടങ്ങളില്‍ അനുവദിക്കില്ല.
ഒക്ടോബര്‍ രണ്ടിനു മുമ്പ് പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ നടത്താമെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ ശക്തമായും പാലിക്കണം. ഇനി പ്രഖ്യാപിക്കാനുള്ള പരീക്ഷകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ മാത്രമേ ക്രമീകരിക്കാവൂ. എല്ലാ ബാങ്കുകളും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം. ബാങ്കുകള്‍, കടകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കു മുന്‍പില്‍ ഒരേസമയം അഞ്ചുപേരില്‍ കൂടുതല്‍ അനുവദിക്കില്ല. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങരുത്. കഴിയുന്നതും വീടുകളില്‍ത്തന്നെ കഴിയണമെന്നാണ് കളക്ടറുടെ നിര്‍ദേശം.