റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ സംഘത്തെ റാന്നി പോലീസ് കസ്റ്റഡിയിലെടുത്തു. മർദ്ദനത്തിൽ പരിക്കേറ്റ പെരുനാട് സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ പ്രകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമ്പെട്ടി അത്യാൽ സ്വദേശി മുതുക്കൽകാലായിൽ ദീപു, മോതിരവയൽ സ്വദേശി പുള്ളോലിൽ വീട് സുജിത്ത്, അടിച്ചിപ്പുഴ സ്വദേശികളായ അടിമുറിയിൽ വിശാഖ്, പുള്ളോലിൽ ശിവകുമാര്‍ , ചെല്ലക്കാട് സ്വദേശി കടാമുള ജുബിൻ മാത്യു എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. തൂങ്ങിമരിക്കാൻ ശ്രമിച്ച ചേത്തയ്ക്കൽ സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അറിഞ്ഞ് എത്തിയതായിരുന്നു മദ്യപസംഘം.
ആശുപത്രിയിലെ ഒ.പി മുറിയിലേക്ക് ഇവർ ബലമായി ഇരച്ചുകയറുന്നതിനിടെ സമീപത്തെ ബെഡിൽ ട്രിപ്പ് ഇട്ടു കിടത്തിയിരുന്ന കുട്ടി നിലത്തു വീഴാൻ ആഞ്ഞു. ഇത് കുട്ടിയുടെ പിതാവ് ചോദ്യം ചെയ്തതോടെ സംഘം തർക്കത്തിലേർപ്പെട്ടു.സംഘർഷം ഒഴിവാക്കാൻ ഇടപെട്ട സെക്യൂരിറ്റി ജീവനക്കാരൻ പ്രകാശിനെ മദ്യപസംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.വിവരമറിഞ്ഞെത്തിയ റാന്നി പോലീസ് രാത്രി തന്നെ പ്രതികളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






























