പാലക്കാട് : ചിറ്റൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഫേസ്ബുക്കിലൂടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കായി വോട്ട് അഭ്യര്‍ത്ഥിച്ച സംഭവത്തില്‍ പരാതി നല്‍കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രണേഷ് രാജേന്ദ്രന്‍. തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതായാണ് പ്രണേഷ് രാജേന്ദ്രന്‍ ആരോപിക്കുന്നത്. പേജ് ഹാക്ക് ചെയ്‌തെന്ന് ആരോപിച്ച് ചിറ്റൂര്‍ പോലീസിന് പ്രണേഷ് പരാതി നല്‍കി. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് പോസ്റ്റ് നിര്‍മ്മിച്ചെന്നാണ് പ്രണേഷ് പരാതിയില്‍ പറയുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. വി മുരുകദാസിന് വോട്ട് ചെയ്യണം എന്നഭ്യര്‍ത്ഥിച്ചുളള പോസ്റ്റായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ പ്രണേഷ് രവീന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്.
‘എന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഹാക്കിംഗ് നടത്തുകയും അതില്‍ നിന്ന് അനധികൃതമായി രാഷ്ട്രീയ മുതലെടുപ്പോടെ പോസ്റ്റുകള്‍ പ്രചരിപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് അഭ്യര്‍ത്ഥിക്കുന്നതായി കാണിച്ചിട്ടുണ്ട്. ഈ വിവരം എന്റെ പ്രവര്‍ത്തകര്‍ എന്നെ അറിയിച്ച ഉടന്‍ അത് പരിശോധിച്ച് ഡിലീറ്റ് ചെയ്തു. ഈ വിവരം അറിഞ്ഞ സമയം പൊല്‍പ്പുളളി പഞ്ചായത്തില്‍ ബൂത്ത് സന്ദര്‍ശനത്തിലായിരുന്നു. ജനാധിപത്യത്തെ അപഹരിച്ച ഈ സാമൂഹ്യവിരുദ്ധരെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’ എന്നാണ് പ്രണേഷ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
‘നമ്മുടെ വോട്ട് വികസനത്തിന്, നമ്മുടെ വോട്ട് അഡ്വ. വി മുരുകദാസിന്, നമ്മുടെ ചിഹ്നം മോതിരം, വോട്ട് എല്‍ഡിഎഫിന് എന്നാണ് പ്രണേഷ് രാജേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. ‘ജനാധിപത്യത്തെ അപഹസിക്കുന്ന കോണ്‍ഗ്രസിനെതിരെ ചിറ്റൂര്‍ തിരിച്ചടിക്കും. രാഷ്ട്രീയം പറഞ്ഞ് വോട്ടുപിടിക്കാന്‍ കഴിയില്ലെന്ന ബോധ്യമായപ്പോള്‍, തരംതാഴ്ന്ന വേലത്തരങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് ചിറ്റൂരിലെ കോണ്‍ഗ്രസ് നേതൃത്വം. വടകരപ്പതി പഞ്ചായത്തിലെ വിവിധ ബൂത്തുകള്‍ക്ക് മുന്നില്‍ അപര സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം പ്രചരിപ്പിച്ച് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത് അവരുടെ രാഷ്ട്രീയ ജീര്‍ണ്ണതയുടെ തെളിവാണ്’ എന്നാണ് പ്രണേഷ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.
ജനങ്ങളോട് ഞങ്ങള്‍ക്ക് പറയാനുളളത്, അഡ്വ. വി മുരുകദാസിന്റെ ചിഹ്നമായ മോതിരത്തിന് പകരം സമാനമായ ചിഹ്നങ്ങള്‍ പ്രചരിപ്പിക്കുന്നത് വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കാനാണ്. തെരഞ്ഞെടുപ്പിന്റെ തലേന്ന് സമാധാനാന്തരീക്ഷം തകര്‍ക്കാനുളള ഇത്തരം ഗുണ്ടാവിളയാട്ടങ്ങള്‍ ചിറ്റൂരിന്റെ ജനാധിപത്യ മര്യാദയ്ക്ക് നിരക്കാത്തതാണ്. നാടിന്റെ നന്മയും വികസനത്തുടര്‍ച്ചയും ആഗ്രഹിക്കുന്ന ചിറ്റൂരിലെ പ്രബുദ്ധരായ ജനത ഈ കുത്സിത നീക്കങ്ങള്‍ തളളിക്കളയും. നമ്മുടെ വോട്ട് വികസനത്തിന്, നമ്മുടെ വോട്ട് അഡ്വ. വി മുരുകദാസിന്. നമ്മുടെ ചിഹ്നം മോതിരം. വോട്ട് എല്‍ഡിഎഫിന് – എന്നും പ്രണേഷിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. സംഭവം വിവാദമായതോടെ പ്രണേഷ് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. രണ്ട് മുന്നണികളും ഒന്നാണെന്നും രണ്ടുപേര്‍ക്കുമുളള അജണ്ട ഒന്നാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി സുമേഷ് അച്യുതന്‍ പറഞ്ഞിരുന്നു.































