കോന്നി: സീതത്തോട് ഗ്രാമപഞ്ചായത്തില്‍ സമഗ്ര കിഴങ്ങ് വർഗ കൃഷി വികസന പദ്ധതിയിലൂടെ വിതരണം ചെയ്യുവാൻ എത്തിച്ച കിറ്റുകൾ അനധികൃതമായി കടത്തികൊണ്ടുപോകുവാൻ ശ്രമിച്ച കൃഷി ഓഫീസർക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്നും ഇദ്ദേഹത്തെ ജോലിയിൽ നിന്ന് മാറ്റി നിർത്തണമെന്നും സി.പി.ഐ യും അഖിലേന്ത്യ കിസാൻ സഭയും ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് സീതത്തോട് കൃഷി ഓഫീസിൽ നിന്നും നൂറ്റി തൊണ്ണൂറ് കിറ്റുകളിലെ സാധനങ്ങൾ ഇയാൾ കടത്തി കൊണ്ട് പോകുവാൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽ പെട്ട നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും ഇത് തടഞ്ഞു. ഇരുപത്തഞ്ച് ലക്ഷം രൂപയുടെ പദ്ധതിയിലാണ് കിറ്റ് വിതരണം ചെയ്തത്. സമഗ്ര കിഴങ്ങ് വർഗ കൃഷി വികസന പദ്ധതിയിലൂടെ നൂറ്റിപ്പത്ത് ഗുണഭോക്താക്കൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. ബാക്കി വന്ന 190 കിറ്റുകളിലെ സാധനങ്ങൾ കൃഷി ഓഫീസർ സ്വന്തം വാഹനത്തിൽ ഭാര്യയേയും കൂട്ടിവന്ന് വീട്ടിലേക്ക് കൊണ്ടുപോകുവാൻ ശ്രമിക്കുമ്പോൾ കൃഷി ഓഫീസിൽ വെച്ച് നാട്ടുകാരും രാഷ്ട്രീയ പ്രതിനിധികളും ചേർന്ന് തടയുകയായിരുന്നു. തുടർന്ന് ചിറ്റാർ പോലീസ് സർക്കിൾ ഇൻസ്പക്ടറെ നാട്ടുകാർ വിവരം ധരിപ്പിച്ചെങ്കിലും പോലീസും ഇയാൾക്ക് അനുകൂലമായ സമീപനം സ്വീകരിക്കുകയായിരുന്നു. പ്രതിഷേധിച്ചവരെ പോലീസ് മടക്കി അയക്കുകയും ചെയ്തു. പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ഓഫീസർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ നാട്ടുകാർ ഫോണിൽ വിളിച്ചെങ്കിലും ഇവർ ഫോൺ എടുത്ത് സംസാരിക്കുവാനും തയ്യാറായില്ല. തുടർന്ന് കൃഷി മന്ത്രി വി എസ് സുനിൽ കുമാറിനെയും പത്തനംതിട്ട ജില്ലാ കളക്ടറേയും വിവരം ധരിപ്പിക്കുകയുയായിരുന്നു.
ജില്ലാ പഞ്ചായത്തിൽ നിന്നും പതിനഞ്ച് ലക്ഷവും സീതത്തോട് ഗ്രാമപഞ്ചായത്തിൽ നിന്ന് പത്ത് ലക്ഷവും ചേർത്ത് ആകെ ഇരുപത്തഞ്ച് ലക്ഷം രൂപയുടെ പദ്ധതിയിലാണ് കിറ്റുകൾ വിതരണം ചെയ്തത്. രണ്ടായിരം രൂപ വിലയുള്ള കിറ്റുകളിൽ ചേന,കാച്ചിൽ, ചേമ്പ്, ഇഞ്ചി, മഞ്ഞൾ തുടങ്ങി അഞ്ചിനം സാധനങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ സാധനങ്ങൾ പകുതിയും വിതരണം ചെയ്ത കിറ്റിലുണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്. ആയിരത്തി മുന്നൂറ് കിറ്റുകളാണ് വിതരണം ചെയ്യേണ്ടിയിരുന്നത്. ഇതിൽ ആയിരത്തി ഒരുനൂറ്റിപത്ത് കിറ്റുകൾ മാത്രമേ വിതരണം ചെയ്തുള്ളൂ. ബാക്കി മുപ്പത്തൊൻപതിനായിരം രൂപയുടെ സാധനങ്ങൾ എവിടെ പോയി എന്നതും അന്വേഷിക്കേണ്ടതുണ്ട്.
ആരോപണ വിധേയനായ കൃഷി ഓഫീസർ ജോലി ചെയ്യുന്ന സീതത്തോട് കൃഷി ഓഫീസിൽ കൃഷി അസിസ്റ്റന്റ് ഓഫീസർമാർക്കും വലിയ പ്രസക്തിയില്ല. സർക്കാർ ഇവിടെ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെങ്കിലും ഒരാളെകൂടി അനധികൃതമായി നിയമിച്ചാണ് ഇവിടെ ജോലി ചെയ്യിക്കുന്നത്. അനധികൃതമായി നിയമിച്ച ഈ ഉദ്യോഗസ്ഥന് നിയമപ്രകാരം സർക്കാർ ശമ്പളം നൽകാൻ സാധിക്കില്ല എന്നത്കൊണ്ട് തന്നെ ഇയാൾക്കുള്ള ശമ്പളം എവിടെ നിന്ന് ലഭിക്കുന്നു എന്നതും അന്വേഷിക്കണം. കൃഷി ഓഫീസർ സാധനങ്ങൾ വാങ്ങിയതിലും അഴിമതി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഇയാൾ മുൻപ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലെല്ലാം ഈ ഉദ്യോഗസ്ഥനെ കുറിച്ച് നിരവധി പരാതികളാണ് പൊതു ജനങ്ങളിൽ നിന്നും ഉയർന്നുവന്നിട്ടുള്ളത്. പല സ്ഥലങ്ങളിലും കൃത്യ വിലോപത്തിന്റെ പേരിൽ ഇയാളെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടപ്പാക്കിയ സാലറീ ചാലഞ്ചിനെതിരെയും ഇയാൾ ഫേസ് ബുക്ക് ലൈവിലൂടെ പ്രത്യക്ഷപ്പെട്ടിരുന്നു എന്ന് നേതാക്കള്‍ പറഞ്ഞു.
ജില്ലയിലെ ഉന്നത കൃഷി ഓഫീസർമാരുൾപ്പെടെയുള്ളവർ തികഞ്ഞ അഴിമതി നടത്തുന്ന ഈ ഉദ്യോഗസ്ഥനെ സഹായിക്കുന്ന സമീപനമാണ് സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ ദിവസം സീതത്തോട് കൃഷി ഓഫീസിൽ നടന്ന സംഭവത്തെ തുടർന്ന് സംസ്ഥാന കൃഷി മന്ത്രി വി എസ് സുനിൽ കുമാറിന് സി പി ഐ പരാതി സമർപ്പിക്കുകയും മന്ത്രിയുമായി ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു. ഇയാളെ ജോലിയിൽ നിന്ന് മാറ്റി നിർത്തി സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സി പി ഐ ആവശ്യപ്പെട്ടു. ഇയാളുടെ ഇഷ്ടക്കാർക്കും താത്പര്യക്കാർക്കും സാധനങ്ങൾ സൗജന്യമായി നൽകുന്നുവെന്നാണ് അറിയുവാൻ കഴിയുന്നത്. കോന്നി മണ്ഡലത്തിലെ മറ്റ് കൃഷി ഓഫീസുകളിലും ഇത്തരത്തിൽ കിറ്റ് വിതരണം നടക്കുന്നുണ്ട്. ഇത് കൃത്യമായി നടപ്പാകുന്നതിന് ആവശ്യമായ മോണിറ്ററിംഗ് സംവിധാനം ആവശ്യമാണെന്നും സി പി ഐ യും അഖിലേന്ത്യ കിസാൻ സഭയും ആവശ്യപ്പെട്ടു.