ഡല്‍ഹി : അടച്ചൂപൂട്ടൽ നീട്ടിയതോടെ ഡല്‍ഹിയിലെ ഒരു വിഭാഗം മലയാളികൾ വന്‍ പ്രതിസന്ധിയില്‍. ഹോം നഴ്സിംഗ് മേഖലകളിലടക്കം ദിവസ വേതനത്തിന് ജോലി ചെയ്യുന്ന മലയാളികൾ പട്ടിണിയിലേക്ക് നീങ്ങുകയാണ്. ഡല്‍ഹി സർക്കാരിന്റെ സഹായം കിട്ടാതായതോടെ കേരള സര്‍ക്കാരിന്റെ കനിവിനായി കാത്തിരിക്കുകയാണിവര്‍.
ഡല്‍ഹിയിലും സമീപ പട്ടണങ്ങളിലുമായി ഏട്ട് ലക്ഷം മലയാളികൾ താമസിക്കുന്നു എന്നാണ് ഡല്‍ഹി മലയാളി അസോസിയേഷന്റെ കണക്ക്. ഇതിൽ മുപ്പത് ശതമാനം ദിവസ വേതനത്തിന് ജോലി നോക്കുന്നു. രാജ്യ തലസ്ഥാനത്തെ ഹോം നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും മലയാളികളാണ്. അടച്ചുപൂട്ടലോടെ ഇവരുടെ വരുമാനം ഇല്ലാതെയായി. വാടക വീടുകളിൽ താമസിക്കുന്ന പലരുടെയും കൈയിലുള്ള പണം തീര്‍ന്നതിനാല്‍ അവശ്യ സാധനങ്ങൾ വാങ്ങാൻ പോലും നിവൃത്തിയില്ല. റേഷൻ കാര്‍ഡ് ഇല്ലാത്തതിനാൽ ഡല്‍ഹി സർക്കാരിന്റെ സഹായവും ഇല്ല. മിക്ക കുടുംബങ്ങളും പട്ടിണിയിലേക്ക് നീങ്ങുകയാണ്.
ഭക്ഷണക്കിറ്റുകൾ എത്തിക്കാൻ മലയാളി സംഘടനകൾ ശ്രമിക്കുന്നുണ്ടെങ്കിലും ഇത്രയും പേർക്ക് നല്‍കുന്നതില്‍ പരിമിതിയുണ്ടെന്ന് സന്നദ്ധ പ്രവർത്തകർ പറയുന്നു. കുടിയേറ്റ തൊഴിലാളികളെ അടക്കം തിരികെ എത്തിക്കാൻ നടപടി വേഗത്തിലാക്കിയ കേരളസർക്കാർ അന്യസംസ്ഥാനത്ത് താമസിക്കുന്ന മലയാളികളുടെ കാര്യത്തില്‍ നിശബ്‍ദത തുടരുന്നതില്‍ ഇവര്‍ക്ക് പരാതിയുണ്ട്.