ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ എംപി. കണ്ണൂരിൽ താൻ മത്സരിക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ഇതുവരെ അക്കാര്യം പാര്‍ട്ടി ചോദിച്ചിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. കണ്ണൂരിൽ മത്സരിക്കുമോയെന്ന് പാര്‍ട്ടി ചോദിക്കുമെന്നാണ് കരുതുന്നത്. അത്തരത്തിലൊരു ചോദ്യം ഉണ്ടായാൽ അപ്പോള്‍ നിലപാട് പറയുമെന്നും ചോദിക്കാതെ താൽപര്യം അറിയിക്കില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെയും കെ സുധാകരൻ വിമര്‍ശിച്ചു.
ആദ്യമായാണ് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു നേതാവ് വർഗീയതയുടെ വക്താവ് ആയി മാറിയതെന്നായിരുന്നു പ്രതികരണം. അതിവേഗ റെയിൽ പദ്ധതിയെ എതിർക്കുമെന്നും ജനങ്ങൾക്ക് ആവശ്യമില്ലാത്ത പദ്ധതി വേണ്ടെന്നും കെ സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വവുമായി ശശി തരൂര്‍ അതൃപ്തിയിലാണെന്ന റിപ്പോര്‍ട്ടുകളോടും കെ സുധാകരൻ പ്രതികരിച്ചു. ശശി തരൂരിനോട് സംസാരിക്കാൻ താൻ ശ്രമിച്ചിരുന്നുവെന്നും സംസാരിക്കാത്ത കാലത്തോളം അതിനെക്കുറിച്ച് പറയാൻ തനിക്ക് കഴിയില്ലെന്നുമായിരുന്നു പ്രതികരണം.





























