പത്തനംതിട്ട : ആംബുലന്‍സുകളുടെ അപകടകരമായ മരണപ്പാച്ചില്‍ പത്തനംതിട്ടയില്‍ വ്യാപകമാകുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി പോകുമ്പോള്‍ ആംബുലന്‍സുകള്‍ക്ക് മുന്തിയ പരിഗണന ലഭിക്കേണ്ടതുതന്നെയാണ്. ഗതാഗത നിയമത്തിലും ആംബുലന്‍സുകള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രിയില്‍ എത്തിക്കുവാനോ അല്ലെങ്കില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ അടുക്കലേക്ക് എത്തുവാനോ ആണ് ആംബുലന്‍സുകള്‍ക്ക് ഇത്തരത്തില്‍ ഒരു ഇളവ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ പരിഗണന ഇപ്പോള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. പ്രത്യേകിച്ച് പത്തനംതിട്ടയില്‍. ട്രാഫിക് നിയമങ്ങള്‍ പൂര്‍ണ്ണമായും ലംഘിക്കാനുള്ള അനുമതി ആംബുലന്‍സുകള്‍ക്ക് ഉണ്ടെന്ന നിലയിലാണ് പല ഡ്രൈവര്‍മാരുടെയും ചിന്താഗതിയും പ്രവര്‍ത്തനവും.
മൃതശരീരം മോര്‍ച്ചറിയില്‍ വെക്കാന്‍ പോകുമ്പോഴും ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികളെ കൊണ്ടുപോകുമ്പോഴും കാലിയായ വാഹനം റോഡില്‍ക്കൂടി ഓടിക്കുമ്പോഴുമൊക്കെ സൈറനും ലൈറ്റും ഹോണും മുഴക്കി അലറിവിളിച്ചാണ് മിക്ക ആംബുലന്‍സുകളും പായുന്നത്. റോഡില്‍ ഭീതി പരത്തിക്കൊണ്ടുള്ള ഈ അനാവശ്യ യാത്രകള്‍ക്ക് നിയന്ത്രണം അനിവാര്യമാണ്. തിരക്കേറിയ കവലകളിലും പ്രധാന ജംഗ്ഷനുകളിലും ആംബുലന്‍സുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം വേണം സഞ്ചരിക്കുവാന്‍. കഴിഞ്ഞദിവസം അമിതവേഗത്തില്‍ പാഞ്ഞ ഒരു ആംബുലന്‍സ് കുമ്പഴയില്‍ ഇരുചക്രവാഹനം ഇടിച്ചു തെറിപ്പിച്ചിരുന്നു. ജില്ലയില്‍ 108 ആംബുലന്‍സുകളും സ്വകാര്യ ആംബുലന്‍സുകളും ഉള്‍പ്പെടെ വിവിധ ലെവലുകളിലുള്ള നിരവധി ആംബുലന്‍സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് കൃത്യമായ പരിശീലനം ലഭിക്കാത്തതാണ് കൂടുതല്‍ അപകടങ്ങള്‍ക്കും കാരണം. ലൈസന്‍സും ബാഡ്ജും അല്പം ധൈര്യവും ഉണ്ടെങ്കില്‍ ആര്‍ക്കും ആംബുലന്‍സ് ഡ്രൈവറാകാം എന്നതാണ് നിലവിലെ അവസ്ഥ. ഡ്രൈവര്‍മാര്‍ക്ക് വിശ്രമമില്ലാത്തതും വാഹനങ്ങളുടെ കാലപ്പഴക്കവുമൊക്കെ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ആംബുലന്‍സുകളില്‍ വെയ്ല്‍, യെല്പ്, ഹൈ-ലോ, എയര്‍ ഹോണ്‍ എന്നിങ്ങനെ നാല് തരത്തിലുള്ള ശബ്ദങ്ങള്‍ ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. ആംബുലന്‍സ് ഉപയോഗത്തിന്റെ പ്രാധാന്യം അനുസരിച്ചാണ് ഈ സയറനുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്. എന്നാല്‍ പലപ്പോഴും ഈ സയറണുകള്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്.





























