ലിസ്ബൺ : മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ അലക്സാണ്ടർ മിത്രോവിച്ചിന്റെ ഹെഡർ വന്ന് പതിച്ചത് പോർച്ചുഗലിന്റെ ലോകകപ്പ് സ്വപ്നങ്ങളിലേക്കായിരുന്നു. ഗ്രൂപ്പ് എ യിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കരുത്തരായ പോർച്ചുഗലിനെ ഒന്നിനെതിരേ രണ്ടു ഗോളിന് തകർത്ത് സെർബിയ ഖത്തർ ലോകകപ്പിന് നേരിട്ട് യോഗ്യത നേടി. ഇതോടെ പോർച്ചുഗലിന് ലോകകപ്പ് യോഗ്യതയ്ക്കായി മാർച്ചിൽ നടക്കുന്ന പ്ലേ ഓഫ് വരെ കാത്തിരിക്കണം. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ റെനറ്റോ സാഞ്ചസിലൂടെ പോർച്ചുഗലാണ് ആദ്യം മുന്നിലെത്തിയത്. ബെർണാഡോ സിൽവയുടെ പാസിൽ നിന്നായിരുന്നു ഗോളിന്റെ പിറവി.
ഗോൾ വീണതോടെ ഉണർന്നുകളിച്ച സെർബിയ 33 -ാം മിനിറ്റിൽ ദുസാൻ ടാഡിച്ചിലൂടെ സമനില പിടിച്ചു. ലോകകപ്പ് യോഗ്യതയ്ക്ക് ഒരു സമനില മാത്രം മതിയായിരുന്ന പോർച്ചുഗൽ അതിന്റെ അലസത മൈതാനത്ത് കാണിച്ചു. എന്നാൽ ഈ അലസതയ്ക്ക് കളിയുടെ അവസാന നിമിഷം അവർക്ക് തിരിച്ചടി കിട്ടി. 90 -ാം മിനിറ്റിൽ ടാഡിച്ചിന്റെ ക്രോസിൽ തലവെച്ച് അലക്സാണ്ടർ മിത്രോവിച്ച് സെർബിയക്കായി ഖത്തറിലേക്ക് നേരിട്ട് ടിക്കറ്റെടുത്തു. യോഗ്യതാ മത്സരങ്ങളിൽ താരത്തിന്റെ എട്ടാം ഗോളിയിരുന്നു ഇത്. ഗ്രൂപ്പിൽ എട്ടു മത്സരങ്ങളിൽ നിന്ന് 20 പോയന്റുമായാണ് സെർബിയയുടെ ലോകകപ്പ് പ്രവേശനം. എട്ടു കളികളിൽ നിന്ന് 17 പോയന്റാണ് പോർച്ചുഗലിന്റെ അക്കൗണ്ടിലുള്ളത്.