പത്തനംതിട്ട : കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ കേരളത്തിലെ വിവിധ ഇടങ്ങളിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികൾ ഉൾപ്പെടെയുള്ളവർ മരണപ്പെട്ട സാഹചര്യങ്ങൾ ആശങ്ക ഉണ്ടാക്കുന്നുവെന്ന് നഹാസ് പത്തനംതിട്ട. രോഗം ബാധിച്ചാൽ 90% ത്തിന് മുകളിൽ മരണം സംഭവിക്കുവാൻ സാധ്യതയുള്ള ഈ രോഗം സംസ്ഥാനത്ത് കടുത്ത ഭീതി നിലനിർത്തുകയാണ്. പ്രാഥമികമായി പരിശോധിക്കുമ്പോൾ വിവിധ സ്ഥലങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട് അതുകൊണ്ട് ഇവയൊക്കെ സ്വതന്ത്ര ഇൻഡക്സ് കേസുകളായി പരിഗണിച്ച് ഓരോ സ്ഥലത്തും രോഗത്തിന്റെ ഉറവിടം കൃത്യമായി നിർണയിക്കുകയും തുടർ പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യുവാൻ സംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാറാകണം.
തുടർച്ചയായി ഈ രോഗം സംസ്ഥാനത്ത് പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും അതിന്റെ ഗുരുതര സ്വഭാവം മനസ്സിലാക്കി അടിയന്തിര നടപടികൾ എടുക്കുന്നതിൽ കേരളത്തിന്റെ ആരോഗ്യവകുപ്പിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഈ രോഗത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് കുട്ടികളുടെയും മാതാപിതാക്കളുടെയും ഇടയിൽ അവബോധം നൽകേണ്ടതിന്റെ ആവശ്യകത സർക്കാർ സംവിധാനങ്ങൾ മനസ്സിലാക്കണം. ജലാശയങ്ങളുമായി ബന്ധപ്പെട്ട രോഗമായതിനാൽ തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയും അനുബന്ധ വകുപ്പുകളുടെയും നിർദ്ദേശം ഈ വിഷയത്തിൽ നേടാവുന്നതാണ്. ഗ്രാമപ്രദേശങ്ങളിലും മറ്റും ക്ലോറിനേഷൻ പോലെയുള്ള നടപടികൾ വേഗത്തിൽ ആക്കുന്നതിന് ആരോഗ്യ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്നും നഹാസ് പത്തനംതിട്ട പറഞ്ഞു.





























