കോന്നി : പോക്സോ കേസ് പ്രകാരം കേസ് എടുക്കേണ്ട സംഭവത്തിൽ എഫ് ഐ ആർ നമ്പർ ഇട്ട് രജിസ്റ്റർ ചെയ്യാതെ സീറോ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ഗുരുതര കൃത്യവിലോപം കാട്ടിയ കോന്നി എസ് എച്ച് ഒ പി ശ്രീജിത്തിനെയും മേൽനോട്ട ചുമതലയുള്ള കോന്നി ഡി വൈ എസ് പി രാജപ്പൻ റാവുത്തറെയും ഡി ജി പി യുടെ ശുപാർശ പ്രകാരം തിങ്കളാഴ്ച സസ്പെൻഡ് ചെയ്തു. ഉത്തരവ് ഇറങ്ങി മണിക്കൂറുകൾക്ക് അകം ചാർജ്ജ് ഒഴിഞ്ഞു പോവുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട എസ് പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നടപടിയുണ്ടായത്. 2024 ആഗസ്റ്റിൽ നടന്ന പോക്സോ കേസുമായി ബന്ധപ്പെട്ട് പ്രതി സ്ഥാനത്ത് ഉള്ള അഭിഭാഷകന് എതിരെ കേസ് രജിസ്റ്റർ ചെയ്യാതെ ആറന്മുള പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്യുകയായിരുന്നു.
പീഡനത്തിന് ഇരയായ പതിനേഴു വയസുള്ള പെൺകുട്ടിയുടെ മാതാപിതാക്കളുടെ വിവാഹ മോചനം സംബന്ധിച്ച് കേസുകൾ കൈകാര്യം ചെയ്യുന്നതിന് ഹൈക്കോടതി അഭിഭാഷകനായ നൗഷാദിനെ ചുമതലപെടുത്തുകയായിരുന്നു. തുടർന്ന് 17 വയസുള്ള പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീയുടെ സഹായത്തോടെ അതിജീവിതയെ കുമ്പഴ, പത്തനംതിട്ട, ആറന്മുള, കോഴഞ്ചേരി എന്നിവടങ്ങളിലെ ഹോട്ടൽ മുറികളിൽ എത്തിച്ച് പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് ഓഗസ്റ്റിൽ നാട്ടിൽ എത്തിയ അതിജീവിതയുടെ പിതാവ് ഓഗസ്റ്റ് 29 ന് കോന്നി പോലീസിൽ പരാതി നൽകി എങ്കിലും എസ് എച്ച് ഒ ശ്രീജിത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുവാൻ തയ്യാറായില്ല. പിന്നീട് പെൺകുട്ടി സി ഡബ്ലയു സിയുടെ ഹെൽപ്‌ലൈൻ നമ്പറിൽ നേരിട്ടു വിളിച്ചു പറഞ്ഞതോടെ സംഭവത്തിന്റെ ഗതി മാറുകയായിരുന്നു. തുടർന്ന് ശിശുക്ഷേമ സമിതി കുട്ടിയെ ഏറ്റെടുത്ത് ഡിസംബറിൽ കൗൺസിലിംഗിന് വിധേയമാക്കി റിപ്പോർട്ട് പോലീസിൽ സമർപ്പിച്ചു എങ്കിലും കേസ് സീറോ നമ്പർ ഇട്ട് ആറന്മുള പോലീസിന് കൈമാറുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആറന്മുള പോലീസ് 1492/2024 പ്രകാരം പെൺകുട്ടിയെ പീഡിപ്പിക്കാൻ വിവിധ സ്ഥലങ്ങളിൽ എത്തിച്ച അതിജീവിതയുടെ പിതാവിന്റെ സഹോദരിയെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. ആറന്മുള പോലീസ് രെജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയായ ഹൈകോടതി അഭിഭാഷകൻ 2023 മുതൽ അതിജീവിതയെ മദ്യം നൽകി അതിക്രൂരമായി പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. വിവരം പുറത്ത് പറഞ്ഞാൽ പീഡന ദൃശ്യങ്ങൾ പുറത്ത് പറയും എന്ന് പറഞ്ഞ് ഭീഷണിപെടുത്തി. ഇതിന് സഹായം ചെയ്ത് കൊടുത്ത അതിജീവിതയുടെ പിതാവിന്റെ സഹോദരി അതിജീവിതയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചതിന് കൃത്യമായി പ്രതിഫലം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ കഴിഞ്ഞ മേയിൽ പെൺകുട്ടിയുടെ മാതാവ് അഭിഭാഷകന് എതിരെ പോലീസിൽ പീഡന പരാതി നൽകിയിട്ടുണ്ട്.





























