ന്യൂഡൽഹി : റഷ്യയുടെ കോവിഡ്–19 വാക്സീൻ– സ്ഫുട്നിക് വി ഇന്ത്യയിൽ നിർമ്മിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയോട് (ഡിസിജിഐ) സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) അനുമതി തേടി. വാക്സീന്റെ കൂടുതൽ വിശകലനം, പരിശോധന എന്നിവയ്ക്കുള്ള അനുമതി പുണെ കേന്ദ്രീകരിച്ചുള്ള വാക്സീൻ നിർമ്മാണ കേന്ദ്രവും ആവശ്യപ്പെട്ടിട്ടുണ്ട്.
ഡോക്ടർ റെഡ്ഡി ലാബോറട്ടറീസിനാണു നിലവിൽ ഇന്ത്യയിൽ സ്ഫുട്നിക് വി നിർമ്മിക്കാൻ അനുമതിയുള്ളത്. ഇന്നലെയാണു സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അനുമതി തേടിയതെന്നു വൃത്തങ്ങൾ പറഞ്ഞു. ജൂണ്‍ മാസത്തിൽ 10 കോടി കോവിഷീൽഡ് വാക്സീൻ നിർമ്മിക്കാനും വിതരണം ചെയ്യാനുമാണ് ഉദ്ദേശിക്കുന്നതെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു. ഇതുകൂടാതെ നോവാവാക്സ് വാക്സീന്റെ ഉത്പാദനവും സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നു. ഏപ്രിൽ മുതൽ രാജ്യത്ത് സ്ഫുട്നിക് വി വാക്സീൻ ഉപയോഗിച്ചു തുടങ്ങാനുള്ള അടിയന്തിര അനുമതി ഡ്രഗ് കൺട്രോളർ ജനറൽ നൽകിയിരുന്നു.