പുണെ : ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉത്‌പാദകകമ്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പത്തു കോടി കോവിഡ് വാക്സിൻ ഡോസുകൾ കൂടുതൽ ഉത്‌പാദിപ്പിക്കാൻ തീരുമാനിച്ചു. നേരത്തേയുണ്ടായിരുന്ന കരാറടക്കം കമ്പനിയുടെ മൊത്തം ഉത്‌പാദനം ഇതോടെ 20 കോടി ഡോസുകളായി ഉയരും. സിറം ഇൻസ്റ്റിറ്റ്യൂട്ടും ഗവി ആൻഡ് ഗേറ്റ്സ് ഫൗണ്ടേഷനുമാണ് കൂടുതലായി പത്തുകോടി ഡോസ് വാക്സിൻ ഉത്‌പാദിപ്പിക്കാനുള്ള പ്രാഥമിക കരാറിൽ ഒപ്പുവെക്കുന്നത്. ഇന്ത്യയ്ക്കു പുറമേ താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കും ഇതോടെ വാക്സിൻ ലഭ്യമാകും.
ഓക്സ്‌ഫഡ് അസ്ട്രാസെനക്കയും നോവാവാക്സും വികസിപ്പിക്കുന്ന വാക്സിൻ ഉത്‌പാദനം വേഗം നടത്താൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഏകദേശം 1100 കോടി രൂപയുടെ ഫണ്ട് നൽകാൻ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ നേരത്തേ തീരുമാനിച്ചിരുന്നു. കൂടുതൽ വാക്സിൻ ഉത്‌പാദിപ്പിക്കാനായി ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ നൽകുന്ന ഫണ്ട് ഇരട്ടിപ്പിക്കാനുള്ള തീരുമാനവും ഇതോടൊപ്പം ഉണ്ടായിട്ടുണ്ടെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.