ലക്നൗ : ഉത്തർപ്രദേശിൽ വിവിധ ഇടങ്ങളിൽ ഉണ്ടായ ഇടിമിന്നലിൽ കുട്ടികൾ ഉൾപ്പടെ 7 പേർ മരിച്ചു. ബുദൗൺ, ഇറ്റ, റായ്ബറേലി എന്നീ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരിച്ചവരിൽ 2 കുട്ടികളാണ് ഉൾപ്പെടുന്നത്. കൂടാതെ ഇടിമിന്നലേറ്റ് നിരവധി ആളുകൾക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കുന്നുണ്ട്. ഉഷൈത്ത് ബസാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് യാത്രികരായ ബബ്ലു (30), വർജീത് യാദവ് (32) എന്നിവർ ഇടിമിന്നലേറ്റ് മരണപ്പെട്ടതായി ഡാറ്റാഗഞ്ച് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ധർമേന്ദ്ര കുമാർ സിംഗ് പറഞ്ഞു. കൂടാതെ ഉഷൈത്ത് ടൗണിൽ സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 11 വയസുകാരനും ഇടിമിന്നലേറ്റ് മരിച്ചു.
ദിഹ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗെൻഡലാൽ ഗ്രാമത്തിന് സമീപമുള്ള വയലിൽ കന്നുകാലികളെ മേയ്ക്കുകയായിരുന്ന മോഹിത് പാൽ (14) ഇടിമിന്നലേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു. മിൽ ഏരിയ സ്റ്റേഷൻ പരിധിയിലെ പൂർവ ഗ്രാമത്തിൽ വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് ജമുന പ്രസാദ് (38) മിന്നലേറ്റത്. ഇടിമിന്നലേറ്റ് മരിച്ച ആളുകളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും ധർമേന്ദ്ര കുമാർ സിംഗ് അറിയിച്ചു.