ദില്ലി : പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം വിടാൻ അന്ത്യശാസനം ലഭിച്ചിട്ടും മടങ്ങാത്ത പാകിസ്ഥാൻ സ്വദേശികളെ കാത്തിരിക്കുന്നത് കനത്ത നടപടി. രാജ്യത്ത് തുടരുന്നവർ മൂന്ന് വർഷം തടവോ മൂന്ന് ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും. നിലവിൽ 9 നയതന്ത്ര ഉദ്യോഗസ്ഥരടക്കം 537 പാകിസ്ഥാനികൾ അടാരി അതിർത്തി വഴി ഇന്ത്യ വിട്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇനിയും പാക് സ്വദേശികൾ കേരളമടക്കം സംസ്ഥാനങ്ങളിൽ താമസിക്കുന്നുണ്ട്. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന മാരകമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാർ എത്രയും പെട്ടന്ന് രാജ്യം വിടണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. നിശ്ചിത സമയപരിധി ഇന്ന് അവസാനിച്ചു. രാജ്യം വിടാത്ത പാകിസ്ഥാൻ പൗരർ അറസ്റ്റ്, പ്രോസിക്യൂഷൻ, മൂന്ന് വർഷം വരെ തടവ് അല്ലെങ്കിൽ 3 ലക്ഷം രൂപ വരെ പിഴ അല്ലെങ്കിൽ രണ്ടും കൂടി ശിക്ഷിക്കപ്പെടാം.
ഏപ്രിൽ 22 ന് പാകിസ്ഥാനുമായി ബന്ധമുള്ള തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ വിടാൻ പാകിസ്ഥാനികൾക്ക് നിർദ്ദേശം നൽകിയത്. വിവിധ വിഭാഗത്തിലുള്ള പാകിസ്ഥാൻ പൗരന്മാർക്ക് അവരുടെ വിസ തരങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത സമയപരിധികൾ നിശ്ചയിച്ചിരുന്നു. സാർക്ക് വിസ കൈവശമുള്ള പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യ വിടാൻ ഏപ്രിൽ 27 വരെ സമയപരിധി നൽകിയിട്ടുണ്ട്. മെഡിക്കൽ വിസയുള്ളവർക്ക് ഏപ്രിൽ 29 ആണ് അവസാന തീയതി.ബിസിനസ്, ഫിലിം, ജേണലിസ്റ്റ്, ട്രാൻസിറ്റ്, കോൺഫറൻസ്, പർവതാരോഹണം, വിദ്യാർത്ഥി, സന്ദർശകൻ, ഗ്രൂപ്പ് ടൂറിസ്റ്റ്, തീർത്ഥാടകൻ, ഗ്രൂപ്പ് തീർത്ഥാടക വിസകൾ എന്നിവർക്ക് മടങ്ങാനുള്ള സമയ പരിധിയും അവസാനിച്ചു.