പന്തളം: പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ വാട്ടർ അതൊരിറ്റിയുടെ ജലവിതരണ സമ്പ്രദായം ഒട്ടും ഫലപ്രദമാകുന്നില്ല. വേനൽച്ചൂട് കടുത്തതോടെ ഇവിടെങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ കിണറുകളെല്ലാം ഇതിനോടകം വറ്റി വരണ്ടുകഴിഞ്ഞു. വാട്ടർ അതൊരിറ്റിയുടെ കുടി വെള്ള വിതരണം പലപ്പോഴും നാലും അഞ്ചും ദിവസത്തെ ഇടവേളയിൽ മാത്രമാണ് ലഭ്യമാകുന്നത്. കുടിവെള്ളമില്ലാതെ നാട്ടുകാർ നരകിക്കുകയാണ്. പന്തളം തെക്കേക്കര പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ ഭഗവതിക്കും പടിഞ്ഞാറു വാർഡിൽ കല്ലുഴത്തിൽപ്പടി ഭാഗത്താണ് ജലദൗർലഭ്യം ഇപ്പോൾ രൂക്ഷമായിരിക്കുന്നത്.
ഭഗവതിക്കും പടിഞ്ഞാറു വാർഡിൽ ഏറ്റവും പൊക്കം കൂടിയ പ്രദേശങ്ങളിലെല്ലാം പാറയുടെ സാന്നിധ്യം വളരെ കൂടുതൽ ആയതിനാൽ പല വീട്ടുകാർക്കും സ്വന്തമായി കിണർ ഇല്ല. പാറ കൂടുതലായ ഭാഗങ്ങളിൽ ഉള്ള കിണറുകൾക്ക് ആഴവും ജലലഭ്യതയും കുറവാണു. ഒട്ടുമിക്ക കിണറുകളും പൂർണ്ണമായും വറ്റി വരണ്ടു കഴിഞ്ഞു. വാട്ടർ അതോരിറ്റിയുടെ ജലവിതരണം മാത്രമാണു ജനങ്ങളുടെ ആശ്രയം. അത് പതിവായി മുടങ്ങുകയും ചെയ്യുന്നു. ആഴ്ചയിൽ മിനിമം 3 ദിവസമെങ്കിലും വാട്ടർ അതോറിറ്റി ജലവിതരണം ഉയർന്ന പ്രദേശങ്ങളിൽ നടത്തിയെങ്കിലേ പ്രശ്നം പരിഹരിക്കപ്പെടുകയുള്ളു. ഇവിടേക്കുള്ള ജലത്തിന്റെ പമ്പിങ് സ്റ്റേഷനായ തുമ്പമണ്ണിൽ നിന്നുള്ള് പമ്പിംഗിന്റെ തവണയും സമയദൈർഘ്യവും ആവശ്യാനുസരണം വർദ്ധിപ്പിച്ചെങ്കിൽ മാത്രമേ ഉപഭോക്താക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച സഹചര്യത്തിൽ വേനൽക്കാലത്തെ ജലക്ഷാമം പരിഹരിക്കപ്പെടുകയുള്ളുവെന്നതാണ് യാഥാർത്ഥ്യം.






























