ഹൈദരാബാദ് : ലോഡ്ജില്‍വെച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനിടെ രക്തം വാര്‍ന്ന് യുവാവിന് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശിയായ ശ്രീനാഥിനെയാണ്(28) ഹൈദരാബാദിലെ നെല്ലൂരില്‍ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബി ഫാംവിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ബി.ഫാം വിദ്യാര്‍ഥികളായ മസ്താന്‍, ജീവ എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് ശ്രീനാഥിനെ ശസ്ത്രക്രിയക്ക് വിധേയരാക്കിയതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ശ്രീനാഥിനെ നെല്ലൂരിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാരാണ് യുവാവിന്റെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ലിംഗമാറ്റ ശസ്ത്രക്രിയക്കിടെയാണ് യുവാവിന്റെ മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാട്ട്സാപ്പിലൂടെ പരിചയപ്പെട്ട ഫാര്‍മസി വിദ്യാര്‍ഥികളാണ് ലോഡ്ജ് മുറിയില്‍വെച്ച് ശസ്ത്രക്രിയ നടത്തിയതെന്നും പോലീസ് കണ്ടെത്തിയത്.
ശസ്ത്രക്രിയ നടത്താനായാണ് ശ്രീകാന്തും വിദ്യാര്‍ഥികളും നെല്ലൂരിലെ ലോഡ്ജില്‍ മുറിയെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. ശ്രീനാഥ് തന്‍റെ അമ്മാവന്റെ മകളെയായിരുന്നു വിവാഹം കഴിച്ചിരുന്നത്. എന്നാല്‍ വൈകാതെ ശ്രീകാന്ത് ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം ഒറ്റയ്ക്കായിരുന്നു ശ്രീനാഥ് താമസിച്ചിരുന്നത്. ഹൈദരാബാദില്‍ ചെറിയ തൊഴിൽ ചെയ്ത് ജീവിക്കുകയായിരുന്ന ശ്രീനാഥ് അടുത്തിടെയാണ് ഇയാള്‍ ബി.ഫാം വിദ്യാര്‍ഥികളായ മസ്താനെയും ജീവയെയും പരിചയപ്പെട്ടത്.
തുടര്‍ന്ന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള തന്റെ ആഗ്രഹം ഇവരോട് പങ്കുവെച്ചു. മുംബൈയില്‍ പോയി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനായിരുന്നു ശ്രീനാഥിന്റെ തീരുമാനം. എന്നാല്‍ വിവരമറിഞ്ഞ ബി.ഫാം വിദ്യാര്‍ഥികള്‍ ഇതില്‍നിന്ന് ശ്രീനാഥിനെ പിന്തിരിപ്പിക്കുകയും കുറഞ്ഞ ചെലവില്‍ തങ്ങള്‍ ശസ്ത്രക്രിയ നടത്താമെന്ന് വാഗ്ദാനം നല്‍കുകയുമായിരുന്നു. ശ്രീനാഥ് ഇവരുടെ വാക്ക് വിശ്വസിച്ച് ശസ്ത്രക്രിയക്ക് തയ്യാറായി. ഇതോടെ യുവാക്കളും ശ്രീനാഥും ലോഡ്ജില്‍ മുറിയെടുത്തു. തുടര്‍ന്ന് യൂ ട്യൂബ് വീഡിയോ നോക്കി വിദ്യാര്‍ഥികള്‍ ശസ്ത്രക്രിയ ആരംഭിച്ചു. ഇതിനിടെയാണ് അമിത രക്തസ്രാവമുണ്ടായതായി യുവാവ് മരണപ്പെട്ടത്. ശ്രീനാഥിന് പ്രതികള്‍ അമിതമായ അളവില്‍ വേദനസംഹാരി നല്‍കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.































