ചെന്നൈ: തിരുവനന്തപുരം സ്വദേശിനിയായ പൂർവ്വ വിദ്യാർത്ഥിനിയുടെ ലൈംഗിക അതിക്രമ പരാതിയിൽ പിടിയിലായ കലാക്ഷേത്ര നൃത്ത വിദ്യാലയത്തിലെ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു. ഹരിപത്മനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയും, ആരോപണ വിധേയരായ മറ്റ് മൂന്ന് അദ്ധ്യാപകരെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചെന്നും കോളേജ് അധികൃതർ അറിയിച്ചു. കോളേജിലെ വിദ്യാർത്ഥികൾ നേരത്തെ അദ്ധ്യാപകർക്കെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. കേസെടുത്തതോടെയാണ് സമരം അവസാനിപ്പിച്ചത്. അതേസമയം, ഹരിപത്മനിൽ നിന്ന് കടുത്ത അധിക്ഷേപം നേരിടേണ്ടിവന്നതായി പരാതിക്കാരി ആരോപിക്കുന്നു.
ആരും അറിയില്ലെന്നും പറഞ്ഞ് ഹരിപത്മൻ വീട്ടിലേക്ക് ക്ഷണിച്ചു. ഇത് നിരസിച്ചതോടെയാണ് പ്രതികാര നടപടി തുടങ്ങിയത്. ക്ലാസിൽ മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് അധിക്ഷേപിച്ചു. മലയാളത്തിൽ ബോഡി ഷെയിമിംഗ് നടത്തി. പിതാവിനെപ്പറ്റിപ്പോലും മോശമായിട്ടാണ് സംസാരിച്ചത്. കലാക്ഷേത്ര ഫൗണ്ടേഷൻ ഡയറക്ടർക്കും ആഭ്യന്തര സമിതിക്കും പരാതി നൽകിയിട്ടും നടപടികളൊന്നുമുണ്ടായില്ല. അദ്ധ്യാപകന്റെ നിർദേശപ്രകാരം ഒരിക്കൽ പുറത്തുള്ള വേദിയിൽ നൃത്തം ചെയ്യാൻ പോയി. അവിടെയെത്തിയപ്പോഴാണ് മദ്യപർക്ക് മുന്നിലാണ് നൃത്തം ചെയ്യേണ്ടതെന്ന് അറിഞ്ഞത്. പകുതിയ്ക്ക് വെച്ച് നിർത്തിപ്പോന്നു. അവഹേളനം തുടർന്നതോടെയാണ് പഠനം നിർത്തി നാട്ടിലേക്ക് പോയതെന്ന് പരാതിക്കാരി ആരോപിക്കുന്നു.