കർണാടക : പത്തോളം വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത കോളേജ് പ്രിന്‍സിപ്പലും കോളേജ് പ്രസിഡന്റും പ്രൊഫസറും അറസ്റ്റില്‍. കര്‍ണാടകയിലെ ധര്‍വാദിലാണ് സംഭവം. വിദ്യാര്‍ത്ഥികളുടെ പരാതിയെത്തുടര്‍ന്ന് ഒളിവില്‍ പോയ മൂവരേയും കര്‍ണാടക പോലീസ് ഇന്നാണ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. നാല് വര്‍ഷത്തോളമായി മൂന്നുപേരും വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുവരികയായിരുന്നെന്ന് പോലീസ് പറയുന്നു. മൂന്നുപേര്‍ക്കുമെതിരെ പോക്‌സോ ചുമത്തി. മൂവരും കുട്ടികളേയും കൊണ്ട് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകാറുണ്ട്. ഇത്തരം യാത്രകള്‍ക്കിടെയാണ് പല വിദ്യാര്‍ത്ഥികള്‍ക്കും ദുരനുഭവമുണ്ടായത്.
അസുഖം ബാധിച്ച കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയും മൂവരും പീഡനം നടത്തിയതായി ചിലര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. പല കുട്ടികളും ഭയം കൊണ്ട് ഈ വിവരങ്ങള്‍ മറച്ചുവെച്ചു. രണ്ട് വിദ്യാര്‍ത്ഥികള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് കൂടുതല്‍ പേര്‍ ശബ്ദമുയര്‍ത്താന്‍ തയായ്യാറായത്. അര്‍ദ്ധരാത്രിയില്‍ മൂവരും ലേഡീസ് ഹോസ്റ്റലിലും പോകാറുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. നാല് വര്‍ഷക്കാലമായി മൂവരും ലൈംഗിക ചൂഷണം നടത്തിവരികയായിരുന്നെങ്കിലും പുറംലോകം സംഭവം അറിയുന്നത് ഇപ്പോഴാണ്. സംഭവത്തില്‍ ധര്‍വാദ് ഉപനഗര്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.