തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം. നിരവധി വിഷയങ്ങളിലാണ് നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നത്. സംസ്ഥാന സമിതി അംഗത്തിന്റെ ലഹരി ഉപയോഗത്തിനെതിരെ നടപടി എടുത്തില്ലെന്ന് പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. ഈ ആരോപണം തിരുവനന്തപുരത്തു നിന്നുള്ള സംസ്ഥാന സമിതി അംഗം നിരഞ്ജനെതിരെയാണ് ഉയർന്നത്. നേരത്തെ നിരഞ്ജൻ മദ്യം ഉപയോഗിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ നിരന്തരം ലഹരി ഉപയോഗത്തിനെതിരെ സംസാരിക്കുമ്പോഴും സംഘടനയിൽ നിന്നുയർന്നു വന്ന സംഭവത്തിനെതിരെ നടപടിയെടുക്കാത്തതാണ് വിമർശനത്തിന് വഴിവെച്ചത്. പാറശ്ശാല,വിതുര കമ്മറ്റികളിൽ നിന്നാണ് വിമർശനം ഉയർന്നത്.
കാട്ടാക്കടയിലെ ആൾമാറാട്ടം ജില്ലാ നേതാക്കൾക്കും പങ്കെന്ന് സമ്മേളനത്തിൽ വിമർശനമുണ്ടായി. ഒളിവിൽ തുടരുന്ന വിശാഖ് എസ്എഫ്ഐയെ പ്രതിസന്ധിയിലാക്കി. ഏരിയ കമ്മിറ്റിയുടെ അറിവോടെ ആയിരുന്നില്ല ആൾമാറാട്ട ശ്രമം. എന്നാലിത് എസ്എഫ്ഐക്ക് നാണക്കേട് ഉണ്ടാക്കി. വിഷയവുമായി ബന്ധപ്പെട്ട മുഴുവൻ പേർക്കെതിരെയും നടപടി വേണമെന്നാണ് ഉയർന്നുവന്ന ആവശ്യം. യൂണിവേഴ്സിറ്റി കോളേജ് കുത്ത് കേസിലെ പ്രതിയെ ഏരിയ സെക്രട്ടറി ആക്കിയതിലും വിമർശനം ഉയർന്നു. ജില്ലാ സെക്രട്ടറിക്ക് പ്രായ കൂടുതലാണ്. ജില്ലാ സെക്രട്ടറി എസ് കെ ആദർശിന് 26 വയസ്സു കഴിഞ്ഞു. എന്നിട്ടും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിലനിർത്തി. പ്ലസ് ടൂ വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള സെക്രട്ടറി ആണ്എ ആദർശെന്നും പരിഹാസമുണ്ടായി.





























