തിരുവനന്തപുരം : ഇതുവരെയുള്ള എല്ലാ നിയമവിരുദ്ധ സ്ഥിരപ്പെടുത്തലുകളും റദ്ദാക്കണമെന്ന് നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരായ ഷാഫി പറമ്പിലും കെ.എസ്. ശബരീനാഥനും ആവശ്യപ്പെട്ടു. തലക്കെട്ടുകൾ ഉണ്ടാക്കി രക്ഷപ്പെടാമെന്ന് സർക്കാർ വിചാരിക്കേണ്ട. ഇനി നിയമിക്കുന്നില്ലെന്ന് പറഞ്ഞാൽ ഇനി എവിടെയാണ് നിയമിക്കാനുള്ളത്. കഴിഞ്ഞ ദിവസം നടത്തിയ സ്ഥിരപ്പെടുത്തലിനെക്കുറിച്ച് എന്താണ് സർക്കാരിന് പറയാനുള്ളത്. പിൻവാതിൽ നിയമനങ്ങളിലെല്ലാം ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഷാഫി പറഞ്ഞു.
ഇതുവരെ ചെയ്ത നിയമവിരുദ്ധമായ സ്ഥിരപ്പെടുത്തലുകളെ പിൻവലിക്കുന്നെങ്കിൽ അതിൽ ഒരു അന്തസ്സുണ്ട്. അല്ലെങ്കിൽ അത് വെറും കണ്ണിൽ പൊടിയിടുന്നതാണെന്നും ശബരീനാഥൻ പറഞ്ഞു. ഇന്ന് അജന്‍ഡയില്‍ വന്നത് മാത്രമാണ് സർക്കാർ ഒഴിവാക്കിയതെങ്കില്‍ അത് വഞ്ചനയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എത്രപേരെ സ്ഥിരപ്പെടുത്തി എത്രപേരെ ഒഴിവാക്കി എന്നത് കൃത്യമായി പറയണമെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.
സര്‍ക്കാര്‍ സര്‍വീസിലെ താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതികരണം. ഇതുവരെ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കില്ല. വിവിധ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു. ആരോഗ്യവകുപ്പില്‍ 3000 തസ്തിക സൃഷ്ടിക്കും. പരിയാരം മെഡിക്കല്‍ കോളജ് -772, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്-1200, ആയുഷ്- 300, മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് –728, മണ്ണ് സംരക്ഷണ വകുപ്പ്- 111, 35 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 151 എന്നിങ്ങനെയാകും പുതിയ തസ്തികകള്‍. നിയമനങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് സുതാര്യമാണെങ്കിലും പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നതായും മന്ത്രിസഭ വിലയിരുത്തി.