ഒമാൻ : ഷഹീന്‍ ചുഴലിക്കാറ്റിന് പിന്നാലെ ഒമാനില്‍ കാറ്റും മഴയും തുടരുന്നു. ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖില്‍ ഞായറാഴ്ച രാത്രി തീരംതൊട്ട ഷഹീന്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഏഴു മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആകെ എണ്ണം പത്തായി. ഒമാനിലെ തെക്ക് വടക്ക് ബാത്തിനാ ഗവര്‍ണറേറ്റുകളില്‍ മഴ തുടരുകയാണ്. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ മുസന്ന – സുവെഖ് വിലായത്തുകളില്‍ അതിശക്തമായ കാറ്റോടും കനത്ത മഴയോടുംകൂടി ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരം തൊട്ടത്.
മണിക്കൂറില്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗതയായിരുന്നു ചുഴലിക്കാറ്റിന് ഉണ്ടായിരുന്നത്. പിന്നീട് വേഗത 102 മുതല്‍ 116 കിലോമീറ്റര്‍ വരെയായി കുറഞ്ഞു. വിവിധ പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ ഉള്‍പ്പടെ കനത്ത മഴയാണ് ലഭിച്ചത്. നിരവധി പേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. സുവൈഖിലടക്കം വാഹനങ്ങളില്‍ കുടുങ്ങിക്കിടന്നവരെ സുരക്ഷാ വിഭാഗം രക്ഷപ്പെടുത്തി. കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ യാത്രകള്‍ ഒഴിവാക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് ആവശ്യപ്പെട്ടു.