തിരുവനന്തപുരം : ഷാഹിദ കമാലിനെതിരായ കേസിൽ ലോകായുക്തയിലെ വാദം നാളെയും തുടരും. ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച എല്ലാ രേഖകളും നാളെ ഹാജരാക്കണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടു. ഷാഹിദ കമാലിനെതിരായ കേസ് പരിഗണിക്കാൻ അധികാരമുണ്ടെന്ന് ലോകായുക്ത വ്യക്തമാക്കി.
തെറ്റായ വിദ്യാഭ്യാസയോഗ്യത തെരെഞ്ഞെടുപ്പിന് നൽകിയ ഷാഹിദ കമാലിന് വനിത കമ്മീഷനംഗമായി തുടരാനാകില്ലെന്നാണ് പരാതിക്കാരിയുടെ വാദം. ഷാഹിദയുടെ വിശ്വാസ്യത നഷ്ടമായെന്ന് പരാതിക്കാരി വിമർശിച്ചു. വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്ന് ഷാഹിത ലോകായുക്തയിൽ സമ്മതിച്ചിരുന്നു. വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനും വനിതാ കമ്മീഷൻ അംഗമാകാനും വ്യാജ വിദ്യാഭ്യാസ യോഗ്യതകള്‍ ഹാജരാക്കിയെന്നാണ് ലോകായുക്തക്ക് മുന്നിലെ പരാതി.
പരാതിക്കെതിരെ ഷാഹിദ കമാൽ നൽകിയ സത്യവാങ്മൂലത്തിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. 2011 തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോള്‍ ബികോം ബിരുദമുണ്ടെന്ന് തെറ്റായി രേഖപ്പെടുത്തിയെന്ന് ഷാഹിദ കമാൽ സത്യവാങ്മൂലത്തിൽ സമ്മതിച്ചിരുന്നു. 2016ൽ അണ്ണാമലൈ സവ്വകലാശാലയിൽ നിന്നും ബിരുദവും, അതിന് ശേഷം ബിരുദാനന്ദ ബിരുദവും നേടിയെന്നും കോടതിയിൽ അറിയിച്ചിരുന്നു. കസാഖിസ്ഥാൻ ഓപ്പണ സർവ്വകലാശാലയിൽ നിന്നും ഓണററി ഡോക്ടറേറ്റുണ്ടെന്നുമാണ് കോടതിയെ അറിയിച്ചത്.