ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ ചർച്ചകൾക്കുള്ള സുപ്രീംകോടതി നീക്കം സ്വാഗതാർഹമാണെന്ന് ഷഹീൻബാഗിലെ സമരക്കാർ. മധ്യസ്ഥതയ്ക്കുള്ള ശ്രമം നല്ലതാണെന്നും ചർച്ചയ്ക്ക് തയ്യാറാണെന്നും സമരക്കാർ വ്യക്തമാക്കി. മുതിർന്ന അഭിഭാഷകനായ അഡ്വക്കേറ്റ് സഞ്ജയ് ഹെഗ്ഡെയെയാണ് ചർച്ചയ്ക്കായി സുപ്രീംകോടതി ചുമതലപ്പെടുത്തിയത്. നിയമ ഭേദഗതിക്കെതിരെ പരസ്യനിലപാട് സ്വീകരിച്ചയാളാണ് അഡ്വക്കറ്റ് സഞ്ജയ് ഹെഗ്ഡെ. കേന്ദ്രസര്‍ക്കാരിന്റെ എതിർപ്പ് വകവയ്ക്കാതെയാണ് ഇദ്ദേഹത്തെ സുപ്രീംകോടതി നിയമിച്ചതും.
സമരക്കാരെ അനുനയിപ്പിക്കാന്‍ ഹെഗ്ഡെയ്ക്ക് ആരുടെ സഹായം വേണമെങ്കിലും സ്വീകരിക്കാമെന്ന് ജസ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു. സമരക്കാരെ ഉടൻ ഒഴിപ്പിക്കില്ലെന്നും അറുപത് ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും കോടതി കുറ്റപ്പെടുത്തി.
പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണ്. സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിയുമ്പോഴാണ് ജനാധിപത്യം മുന്നോട്ടുപോകുന്നത്. എന്നാല്‍ റോഡ് പൂര്‍ണമായി ഉപരോധിച്ചുള്ള സമരങ്ങള്‍ ഒഴിവാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. തിങ്കളാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് അഡ്വക്കേറ്റ് ഹെഗ്ഡേയോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.