കൊച്ചി : എന്റെ മനസിനൊരു ലക്ഷ്യമുണ്ടെങ്കിൽ ഒന്നിനും എന്നെ തടയാനാകില്ല – തന്റെ കടുവാക്കുന്നേൽ കുറുവച്ചനെ പരിചയപ്പെടുത്തിയ േശഷം സംവിധായകൻ ഷാജി കൈലാസ് കുറിച്ച വാക്കുകളാണിത്. കടുവ സിനിമയിൽ കുറുവച്ചനായി എത്തുന്ന പൃഥ്വിയുടെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു.
ഇതേ കഥാപാത്രമായാണ് ഒറ്റക്കൊമ്പൻ എന്ന സിനിമയിൽ സുരേഷ് ഗോപി എത്തുന്നതും. മാത്യൂസ് സംവിധാനം ചെയ്യുന്ന ചിത്രം പാല സ്വദേശി ജോസ് കുരുവിനാക്കുന്നേലിന്റെ കഥയാണ് പറയുന്നത്. ഇരുസിനിമകളുടെ പ്രമേയവുമായി ബന്ധപ്പെട്ട് കേസും വിലക്കും നിലനിന്നിരുന്നെങ്കിലും ചിത്രീകരണം തുടങ്ങാൻ അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. കടുവ സിനിമയ്ക്കെതിരെ സാക്ഷാൽ ജോസ് കുരുവിനാക്കുന്നേലും രംഗത്തുവന്നു.
‘എനിക്ക് ജോസിനെ അറിയാം. അദ്ദേഹത്തെക്കുറിച്ച് സിനിമയെടുക്കാന്‍ ഞാനും രഞ്ജി പണിക്കരും തീരുമാനിച്ചിരുന്നതുമാണ്. എന്നാല്‍ ജിനുവിന്റെ തിരക്കഥ തീര്‍ത്തും വ്യത്യസ്തമാണ്. കടുവ എന്നത് ഒരു യുവ പ്ലാന്ററുടെ കഥയാണ്. ഇതിന് ജോസുമായി ഒരു ബന്ധവുമില്ല. കാര്യമറിയാതെ ആളുകള്‍ വിവാദമുണ്ടാക്കുകയാണ്’, ഷാജി കൈലാസ് പറഞ്ഞു.
താനും പൃഥ്വിരാജും മാത്രമാണ് കടുവയുടെ മുഴുവന്‍ തിരക്കഥ വായിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ജിനു ഈ തിരക്കഥ മറ്റൊരു സംവിധായകന് വേണ്ടി എഴുതിയതാണ്. അത് നടക്കാതെ പോയപ്പോള്‍ തന്നിലേക്ക് വന്നു. കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രം തീര്‍ത്തും സാങ്കല്‍പ്പികമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജോസിന് എന്ത് നടപടിയും സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ രണ്ടും രണ്ട് സിനിമയാണെന്നും ഷാജി കൈലാസ് ആവര്‍ത്തിച്ചു.
ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജിനെ നായകനാക്കി കടുവ എന്ന സിനിമയാണ് ആദ്യം പ്രഖ്യാപിച്ച സിനിമ. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. അതിനു ശേഷം സുരേഷ് ഗോപിയുടെ 250ാം ചിത്രമായി മറ്റൊരു ചിത്രം പ്രഖ്യാപിക്കുന്നു. കടുവാക്കുന്നേൽ കുറുവച്ചനായി സുരേഷ് ഗോപി എത്തുന്ന ചിത്രത്തിന്റെ മോഷൻ ടീസറും റിലീസ് ചെയ്തു. പിന്നീട് കഥാപാത്രത്തിന്റെ പേരുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടർന്ന് ചിത്രത്തിന്റെ പേര് ഒറ്റക്കൊമ്പൻ എന്ന് പ്രഖ്യാപിക്കുകയായിരുന്നു.