കൊച്ചി ; മലയാള സിനിമയില്‍ ഒരുകാലത്ത് വീശിയടിച്ച ബിഗ്രേഡ് ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഷക്കീല. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മലയാളത്തില്‍ സൂപ്പര്‍താര ചിത്രങ്ങളേക്കാള്‍ വിജയം ഷക്കീല ചിത്രങ്ങള്‍ നേടിയിരുന്നു. ബിഗ്രേഡ് ചിത്രങ്ങളുടെ കുത്തൊഴുക്ക് അവസാനിച്ചപ്പോള്‍ കളം വിട്ട ഷക്കീല പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് തിരിച്ചു വന്നിരുന്നു. ഇടയ്ക്ക് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന് ഒപ്പം ഛോട്ടാമുംബൈ എന്ന സിനിമയിലും ഷക്കീല എത്തിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കെതിരേയും മോഹന്‍ലാലിനെതിരേയും താരം നടത്തിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാവുകയാണ്.
മലയാളത്തില്‍ തന്റെ സിനിമകള്‍ വരാതിരിക്കാന്‍ ഇരുവരും കഠിനമായി പരിശ്രമിച്ചുവെന്നാണ് ഷക്കീല പറയുന്നത്. ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല ഈ തുറന്നു പറച്ചിലുകള്‍ നടത്തിയത്. തന്റെ സിനിമകള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയത് മമ്മൂട്ടിയാണെന്നും ഷക്കീല പറഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ സിനിമകള്‍ക്ക് എന്റെ സിനിമകള്‍ കോമ്പറ്റീഷനായി വരുന്നുവെന്ന് പറഞ്ഞ് ബാന്‍ ചെയ്യണമെന്നുള്ള തലത്തിലേക്ക് കാര്യങ്ങള്‍ പോയെന്നുള്ളത് ശരി തന്നെയാണ്. ‘പക്ഷെ ബാന്‍ ചെയ്യണമെന്ന് അവര്‍ പറഞ്ഞില്ല. ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാനാണ്. മമ്മൂക്കയാണ് കൂടുതലായും ഇതിനായി പ്രവര്‍ത്തിച്ചതെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് അദ്ദേഹത്തോട് ഒരു ദേഷ്യവുമില്ല. മാത്രമല്ല തിയേറ്ററുകള്‍ ഒരു കാലത്ത് പൂട്ടാന്‍ പോകുന്ന സമയത്ത് സിനിമയെ കൈപിടിച്ച് ഉയര്‍ത്തിയത് ഞാനാണെന്ന് അദ്ദേഹം പലരോടും പറഞ്ഞിട്ടുണ്ട്.
‘എന്റെ സിനിമകള്‍ക്കെതിരെ പ്രവര്‍ത്തിച്ചെങ്കില്‍ അതില്‍ തെറ്റ് പറയാന്‍ പറ്റില്ല. കാരണം അവര്‍ നാല് കോടി മുടക്കി എടുത്ത സിനിമ ഞങ്ങളുടെ പതിനഞ്ച് ലക്ഷം രൂപയുടെ സിനിമ കാരണം ഫ്ലോപ്പ് ആവുകയാണ്.’ അവര്‍ കൂട്ടിച്ചേര്‍ത്തു. 2001 ല്‍ ആണ് ഇനി മുതല്‍ ഞാന്‍ സോഫ്റ്റ് പോണില്‍ അഭിനയിക്കില്ലെന്ന തീരുമാനമെടുത്തത്. കേരളത്തില്‍ എന്റെ സിനിമകൾ ഞാന്‍ അഭിനയിച്ച ഭാഗങ്ങള്‍ ബോഡി ഡബിള്‍ ചെയ്ത് പ്രദര്‍ശിപ്പിച്ചിരുന്നു. സെന്‍സറിങ് പൂര്‍ത്തിയായി വന്ന ശേഷമാണ് എന്റെ സീനുകള്‍ ഇത്തരത്തില്‍ എഡിറ്റ് ചെയ്ത് കയറ്റിയത്’.
‘അത് എനിക്ക് മനസിലായപ്പോള്‍ എന്നെ വളരെ മോശമായി കാണിക്കുന്നതായി എനിക്ക് ഫീല്‍ ചെയ്തിരുന്നു. ഇത്രത്തോളം എന്നെ ഇവര്‍ ചതിച്ചല്ലോ എന്ന ചിന്ത വന്നു. കൂടാതെ വീട് വരെ പണയം വെച്ച് എന്നെ വെച്ച് സിനിമ എടുത്തവരുടെ പടങ്ങള്‍ റിലീസ് ചെയ്യാതെ വെച്ചിരിക്കുകയായിരുന്നു. ഞാന്‍ തന്നെ പ്രസ്മീറ്റ് വിളിച്ച് ഇനി സോഫ്റ്റ് പോണില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞു. 21 പടങ്ങളുടെ അഡ്വാന്‍സ് തിരികെ കൊടുത്തു’ ഷക്കീല പറഞ്ഞു.