കോട്ടയം: ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിലിന്റെ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. ചങ്ങനാശേരി വലിയ പള്ളിയിൽ രാവിലെ 9 മണിയോടെയാണ് സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചത്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉൾപ്പെടെ അൻപതോളം ബിഷപ്പുമാർ സഹകാർമികത്വം വഹിച്ചു. ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് വേണ്ടി സ്റ്റേറ്റ് സെക്രട്ടറി അയച്ച അനുശോചന സന്ദേശം ബിഷപ്പ് മാർ തോമസ് പാടിയത്ത് വായിക്കും.
വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മാർച്ച് 18നാണ് മാർ ജോസഫ് പൗവത്തിൽ അന്തരിച്ചത്. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിക്കാനെത്തിയിട്ടുണ്ട്. സംസ്കാര ശുശ്രൂഷയുടെ രണ്ടാംഭാഗം കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ നയിച്ചു. സീറോ മലങ്കര സഭാ മേദർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ലത്തീൻസഭാ പ്രതിനിധി കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ എന്നിവരും സന്ദേശം നൽകി. കുർബാന, നഗരികാണിക്കൽ എന്നിവയ്ക്ക് ശേഷം കബറടക്കം സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിലെ മർത്തമറിയം കബറിടപള്ളിയിൽ നടത്തും.