ബംഗളൂരു: കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ 65 കാരനായ ഒരു തുണി വ്യാപാരി ഭാര്യയെയും മകനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഈ ദാരുണ സംഭവത്തിന് പിന്നിലെ കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. വ്യാപാരിയായ പ്രഭാകരൻ ഭാര്യ ജ്യോതിയെയും (55) മകൻ സന്തോഷിനെയും (30) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു. കര്‍ണാടക സര്‍ക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതി ‘ശക്തി’ കാരണം കച്ചവടത്തില്‍ നഷ്ടം വന്നുവെന്ന് ആരോപിച്ചാണ് പ്രഭാകരൻ ജീവനൊടുക്കിയതെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. സൗജന്യ ബസ് യാത്രാ പദ്ധതി കാരണം സ്ത്രീകൾ തന്റെ കടയിൽ നിന്ന് തുണിത്തരങ്ങൾ വാങ്ങുന്നതിന് പകരം നഗരങ്ങളിലേക്ക് പോയി സാധനങ്ങൾ വാങ്ങാൻ തുടങ്ങിയെന്നും, ഇത് ബിസിനസിൽ വലിയ നഷ്ടമുണ്ടാക്കിയെന്നും പൊലീസ് കണ്ടെടുത്ത കുറിപ്പിൽ പറയുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാൻ തനിക്ക് സാധിക്കാതെ വന്നതായും അദ്ദേഹം വ്യക്തമാക്കുന്നു.
വായ്പ തിരിച്ചടച്ചില്ലെങ്കിൽ ഈ കമ്പനികളിൽ നിന്നുള്ള ഏജന്റുമാർ വീട്ടിലെത്തി കുടുംബത്തെ പീഡിപ്പിക്കും. കുടുംബത്തിന് ഉണ്ടാകാനിടയുള്ള അപമാനവും തന്റെ അന്തസ് നഷ്ടപ്പെടുമെന്ന ഭയവുമാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കാൻ കാരണമായതെന്നും അദ്ദേഹം പരാമർശിച്ചു.





























