തലശേരി : പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയ സംഭവത്തിൽ ആർഎസ്എസിനെതിരെ കടുത്ത വിമർശനവുമായി തലശേരി എംഎൽഎ എ എൻ ഷംസീർ. ഇത് ഗുജറാത്തല്ല തലശേരിയാണെന്ന് ഓർമ്മിക്കണമെന്ന് ഷംസീർ പറഞ്ഞു. ആയുധങ്ങളുമായി നാട്ടിൽ കലാപം സൃഷ്ടിക്കാൻ വന്നവരെ ജീവൻ കൊടുത്തും പ്രതിരോധിക്കാൻ സന്നദ്ധമായ നാടാണിത്.
മതനിരപേക്ഷതയുടെ ഈറ്റില്ലമായ ഈ മണ്ണിൽ വർഗീയതയുടെ വിത്തുപാകി ജനങ്ങളെ തമ്മിലടിപ്പിച്ചു ചോര കുടിക്കാം എന്നാണ് ലക്ഷ്യമെങ്കിൽ അതിനെയെല്ലാം പ്രതിരോധിക്കാൻ ഈ നാട് സന്നദ്ധമാണ്. ജീവൻ നൽകിയും വർഗീയതയെ പ്രതിരോധിക്കാൻ അറിയാമെന്ന് തെളിയിച്ച നാടാണ് തലശേരിയെന്നും എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.
പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചതിന് ആർഎസ്എസ് പ്രവർത്തകർക്കെതിരെ പോലീസ് ഇന്ന് കേസെടുത്തിട്ടുണ്ട്. കെ ടി ജയകൃഷണൻ ബലിദാന ദിനാചരണത്തിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തിലാണ് പോലീസ് നടപടി. മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചതിന് കണ്ടാലറിയാവുന്ന 25 പേർക്കെതിരെ കേസെടുത്തിട്ടുള്ളത്.
ഇന്നലെ തലശേരിയിൽ നടന്ന പ്രകടനത്തിലായിരുന്നു പ്രകോപനപരമായി മുദ്രാവാക്യം മുഴക്കിയത്. നിസ്‌കരിക്കാന്‍ പള്ളികളുണ്ടാകില്ല, ബാങ്കുവിളിയും കേള്‍ക്കില്ല തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ പ്രവർത്തകർ മുഴക്കിയത്. ഇന്നലെ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു പോലീസിന്റെ പ്രതികരണം. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വീഡിയോ പ്രചരിച്ചതോടെ കേസെടുക്കാത്ത പോലീസിനെതിരെ വ്യാപക വിമർശനം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.
ഇതിനിടെ സംഭവത്തിൽ ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ തലശേരി ബ്ലോക്ക് സെക്രട്ടറി ജിഥുൻ പരാതി നൽകിയതായി ഡിവൈഎഫ്ഐ വ്യക്തമാക്കിയിരുന്നു. നാടിന്റെ മത മൈത്രി തകർക്കാൻ സംഘപരിവാറിനെ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. മുസ്ലീം പള്ളികള്‍ തകര്‍ക്കുമെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യം. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെ ഉയർത്തിയ വിദ്വേഷമുദ്രാവാക്യങ്ങള്‍ കേരളത്തിൻ്റെ ഐക്യം തകർക്കുന്നതാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതുപോലെ മതത്തിൻ്റെ പേരിൽ വെറുപ്പ് വളർത്താനാണ് ശ്രമം.
ഇത് അനുവദിക്കാൻ കഴിയില്ല. മതേതരം ഉയർത്തിപ്പിടിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നൽകേണ്ടതുണ്ടെന്നും ഡിവൈഎഫ്ഐ ആഹ്വാനം ചെയ്തു. മുതിർന്ന സിപിഎം നേതാവ് പി ജയരാജനും സംഭവത്തിൽ പ്രതികരിച്ചു. തലശ്ശേരിക്ക് ഒരു പ്രത്യേക ചരിത്രമുണ്ടെന്ന് ബിജെപിക്കാര്‍ ഓര്‍ക്കണമെന്നാണ് പി ജയരാജന്‍ ഫേസ്ബുക്കിൽ കുറിച്ചു. 1971ല്‍ തലശേരി വര്‍ഗീയ കലാപത്തിന്‍റെ മറവില്‍ മുസ്ലിം പള്ളികൾ വ്യാപകമായി തകർക്കാനുള്ള ആര്‍എസ്എസ് പദ്ധതിക്ക് തടയിടാൻ സിപിഎം മുന്നോട്ടുവന്നു. എല്‍ഡിഎഫ് സര്‍ക്കാരും സിപിഎമ്മും കേരളത്തില്‍ ഉള്ളിടത്തോളം കാലം ഇത്തരം വര്‍ഗീയ അജണ്ട നടപ്പിലാവില്ലെന്ന് ബിജെപിക്കാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.