കോട്ടയം : കോട്ടയത്തെ ഷാനിന്റെ കൊലപാതകത്തില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാതാവ് ത്രേസ്യാമ രംഗത്ത്. ഇന്‍സ്റ്റഗ്രാമില്‍ സൂര്യനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കു വച്ചതിന്റെ പക മൂലമല്ല മകന്‍ കൊല്ലപ്പെട്ടത് ഇതൊരു ക്വട്ടേഷന്‍ ആക്രമണം തന്നെയാണ് കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും ഇതിന്റെ പിറകിലുണ്ട്. ഇതിനെ സംബന്ധിച്ചും വിശദമായ അന്വേഷണം വേണമെന്നും മാതാവ് ത്രേസ്യാമ്മ ആവശ്യപ്പെട്ടു. ഷാന്‍ ബാബുവിന്റെ മൊബൈല്‍ ഫോണ്‍ തകരാറിലായിട്ട് രണ്ട് മാസത്തിലധികമായി. ആയിരം രൂപയോളം വിലയുള്ള ഫോണാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. മലയാളം ഷാന് എഴുതാനോ വായിക്കാനോ ബുദ്ധിമുട്ടായിരുന്നു. ഇംഗ്ലിഷ് ബുദ്ധിമുട്ടി വായിക്കും. പ്രത്യേക ഉത്തരവ് വാങ്ങി മറ്റൊരുകുട്ടിയുടെ സഹായത്തോടെയാണ് ഷാന്‍ പത്താം ക്ലാസ്സ് പരീക്ഷ എഴുതി പാസ്സായത്. അങ്ങിനെ ഉള്ളപ്പോള്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ സജീവമായിരുന്നു എന്ന് പറയുന്നതില്‍ പൊരുത്തക്കേടുണ്ടെന്ന് അമ്മ പറയുന്നു.
ഫോണ്‍ തകരാറിലായതിനാല്‍ രണ്ടു മാസമായി സാധാരണ ഫോണ്‍ മാത്രമാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഒരാഴ്‌ച്ച മുന്‍പ് ഗുണ്ടാ നേതാവായ സൂര്യന്‍ എന്നു വിളിക്കുന്ന ശരത് പി രാജിനൊപ്പം കൊടൈക്കനാലില്‍ പോയിരുന്നെങ്കിലും അവര്‍ ഒരുമിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ഷാന്‍ ആവാന്‍ സാധ്യതയില്ല. തന്റെ മകന്‍ യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം പലയാത്രകളും വീട്ടില്‍ പറയാതെയാണ് പോയിരുന്നതും. പലപ്പോഴും വണ്ടിക്കൂലിക്കുപോലും ഇയാളുടെ പക്കല്‍ പണവും ഉണ്ടായിരുന്നില്ല. പലപ്പോഴും യാത്രകള്‍ കഴിഞ്ഞ് തിരികെ വരാന്‍ വണ്ടിക്കൂലി ഏതെങ്കിലും കടയിലേക്ക് അയച്ചു കൊടുക്കേണ്ട സ്ഥിതി മാതാവിനും സഹോദരിക്കും ഉണ്ടായിട്ടുണ്ട്. ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെയും തിരികെ വന്നിട്ടുണ്ട്. ഇത്തരമൊരാള്‍ 30 കിലോ കഞ്ചാവ് പണം കൊടുത്ത് വാങ്ങി കടത്തി പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതി ആയതിലും പൊരുത്തക്കേടുള്ളതായി ഷാന്‍ന്റെ മാതാവ് പറയുന്നു.
മെര്‍ലോണ്‍ മാനുവല്‍, മുഹമ്മദ് ഷെമിന്‍, എന്നി സുഹ്യത്തുക്കള്‍ക്കൊപ്പം ബാഗ്ലുരില്‍ നിന്നു മടങ്ങുമ്പോള്‍ വാളയാര്‍ ചെക് പോസ്റ്റില്‍ ഇവരുടെ പക്കല്‍ നിന്നും എക്‌സൈസ് 30 കിലോയോളം കഞ്ചാവ് പിടിച്ചെടുക്കുകയും ഷാനിനെ ഒന്നാം പ്രതിയാക്കി കേസെടുക്കുകയും ചെയ്തിരുന്നു. ഈ ഒരു കേസ്സില്‍ മാത്രമാണ് ഷാന്‍ ബാബു പ്രതിയായിട്ടുള്ളത്. ഇതില്‍ മൂന്നാം പ്രതിയായ മെര്‍ലിന്‍ മാനുവല്‍ റിട്ട എക്‌സൈസ് ഉദ്യോഗസ്ഥന്റെ മകനാണ്. മുഹമ്മദ് ഷെമീനും സാമ്പത്തിക ചുറ്റുപാടുള്ള വീട്ടിലെയാണ്. ഇവര്‍ രണ്ടുപേരും നിരവധി കേസ്സുകളിലെ പ്രതികളും സാമ്പത്തിക ചുറ്റുപാടുള്ളവരുമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഷാന്റെ ഫോട്ടോയോ ധരിച്ചിരുന്ന വസ്ത്രത്തിന്റെ കളറോ കിട്ടാതിരുന്നതുകൊണ്ടാണ് രാത്രി സമഗ്ര അന്വേഷണം നടക്കാതിരുന്നതെന്നാണ് കോട്ടയം എസ്.പി ഡി.ശില്‍പ്പ പറഞ്ഞത് ഇത് ശരിയല്ലെന്നും അമ്മ പറയുന്നു. രാത്രി ഒന്നരയ്ക്ക് തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തി വാട്‌സാപ്പ് മുഖേന ചിത്രം കൈമാറിയിരുന്നു. ധരിച്ച വസ്ത്രത്തിന്റെ നിറവും അറിയിച്ചിരുന്നു. എന്നാല്‍ പോലീസ് കാര്യമായ അന്വഷണം നടത്തിയില്ലെന്നും കുടുംബം ആരോപിക്കുന്നു.