തിരുവനന്തപുരം: താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസ്താവനയെ ഇപ്പോള്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പ്രസ്താവനയെ തുടര്‍ന്നുള്ള വിവാദവുമായി ബന്ധിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. മോദിക്കുള്ള മറുപടിയാണ് അന്ന് നല്‍കിയത്. ഞാന്‍ ഗണേശഭക്തനാണ്. വിശ്വാസത്തെ പറ്റി അവിശ്വാസികള്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും തരൂര്‍ പറഞ്ഞു. ‘ഇപ്പോഴത്തെ വിവാദവുമായി എന്നെ ബന്ധപ്പെടുത്തേണ്ട ഒരാവശ്യവുമില്ല. ഞാന്‍ പറഞ്ഞത് എട്ടോ ഒമ്പതോ വര്‍ഷം മുമ്പാണ്. ഇന്ത്യ പ്ലാസ്റ്റിക് സര്‍ജറി ആരംഭിച്ചതിന് തെളിവായി പ്രധാനമന്ത്രി ഒരു പ്രഭാഷണത്തില്‍ പറഞ്ഞത് ഗണേശ ഭഗവാനെയാണ്. അതിനാണ് മറുപടി നല്‍കിയത്.
ഞാന്‍ ഒരു ഗണേശഭക്തനാണെന്ന് എല്ലാവര്‍ക്കും അറിയാം. രാവിലെ ഗണേശനെ പൂജിച്ച ശേഷം മാത്രമേ വീട്ടില്‍ നിന്ന് ഇറങ്ങൂ. ദൈവത്തെ എങ്ങനെ വേണമെങ്കിലും കാണാം. അതൊരു സങ്കല്‍പമാണ് വിശ്വാസികള്‍ക്ക്. പ്ലാസ്റ്റിക് സര്‍ജറി ഭാരതത്തില്‍ നിന്ന് തന്നെയാണ് ആരംഭിച്ചത്. ശുശ്രുതനാണ് ലോകത്തെ ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജന്‍. അതിന്റെ തെളിവുകളുമുണ്ട്. അക്കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ആ യാഥാര്‍ഥ്യത്തിനൊപ്പം മതവിശ്വാസത്തെ കൂടി കൂട്ടിക്കുഴക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അക്കാര്യമാണ് ഞാന്‍ പ്രധാനമന്ത്രിയോട് പറഞ്ഞത്. പണ്ടുകാലത്തെ നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കുന്ന വിധത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. മനുഷ്യന്റെ ചെറിയ കഴുത്തും ആനയുടെ വലിയ തലയും ഒരുമിച്ച് വെക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഗണേശഭഗവാനെ ഭക്തിയോടെ കാണുന്നവരാണ് ഞങ്ങള്‍. പ്രധാനമന്ത്രി പറഞ്ഞപോലെയല്ല അതിനെ കാണേണ്ടത് എന്നാണ് ഞാന്‍ പറഞ്ഞത്. ഇപ്പോഴത്തെ വിവാദത്തെ കുറിച്ച് പറയുകയാണെങ്കില്‍, മതവിശ്വാസം ഇല്ലാത്ത ആള്‍ക്ക് മതത്തെ കുറിച്ച് പറയേണ്ട ആവശ്യം കാണുന്നില്ല. ഞാന്‍ അന്യന്റെ മതവിശ്വാസത്തെ കുറിച്ച് പറയുന്നില്ല, എനിക്കത് പറയാന്‍ അവകാശമില്ല. വിശ്വാസത്തെ എപ്പോഴും ബഹുമാനിക്കണം. ഒരിക്കലും ആരെയും വേദനിപ്പിക്കരുത്’ – ശശി തരൂര്‍ പറഞ്ഞു.





























